ഡോ: ആൽവിൻ ആന്റണി
ചെറുതോണി: സ്പെയിനിലെ ബാഴ്സലോണയിൽ ജൂൺ ഏഴ് മുതൽ 14 വരെ നടന്ന 44-ാമത് ലോക മെഡിക്കൽ ആൻഡ് ഹെൽത്ത് ഗെയിംസിൽ ഇടുക്കി മെഡിക്കൽ കോളേജിന് അഭിമാനമായി ഡോ. ആൽവിൻ ആന്റണി. ഇന്ത്യക്ക് വേണ്ടി സ്പ്രിന്റ് ഇനങ്ങളിൽ മത്സരിച്ച ഡോ. ആൽവിൻ ആന്റണി ഇരട്ട സ്വർണമാണ് സ്വന്തമാക്കിയത്. 100 മീറ്റർ ഓട്ടം, 200 മീറ്റർ ഓട്ടം എന്നിവയിലാണ് നേട്ടം കരസ്ഥമാക്കിയത്. ആരോഗ്യപ്രവർത്തകരുടെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന വേൾഡ് മെഡിക്കൽ ഗെയിംസിൽ 50 ലധികം രാജ്യങ്ങളിൽ നിന്നുള്ള ആ രോഗ്യപ്രവർത്തകരാണ് പങ്കെടുത്തത്.
ഇടുക്കി മെഡിക്കൽ കോളേജിലെ കമ്മ്യൂനിറ്റി മെഡിസിൻ അസോസിയേറ്റ് പ്രഫസറും, ഐ.എം.എ കൊച്ചി ജോയിന്റ് സെക്രട്ടറിയുമാണ്. 2023-ൽ വിജയവാഡയിലും 2024 -ൽ ഔറംഗബാദിലും നടന്ന ഐ.എം.എ ദേശീയ കായികമേളകളിൽ 100 മീറ്ററിലും 200 മീറ്ററിലും ഇദ്ദേഹം വെള്ളി മെഡൽ നേടിയിരുന്നു. ‘മാക്’ ഓപ്പൺ നാഷണൽ മാസ്റ്റേഴ്സ് അത് ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിലും സ്വർണമെഡൽ ജേതാവായി. അർജുന അവാർഡ് ജേതാവ് ജോസഫ് ജി. അബ്രാഹമിന്റെ കീഴിലായിരുന്നു പരിശീലനം. രാജ്യത്തെ പ്രതിനിധീകരിച്ച് സ്വർണം നേടിയതിൽ അഭിമാനമുണ്ടെന്ന് ഡോ. ആൽവിൻ പറഞ്ഞു. തൃശൂർ ആലപ്പാട് സ്വദേശിയായ ആൽവിൻ എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് താമസം. ഭാര്യ: ഡോ. അശ്വതി വർഗീസ് പനമ്പിള്ളി നഗറിലെ ഡി.ഡി.ആർ.സി.യിൽ കൺസൾട്ടൻറാണ്. ഏഴ് വയസുകാരൻ ആഷ്ലിനും നാല് വയസുകാരൻ അബ്രാമുമാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.