തൊടുപുഴ: ഐസൊലേഷൻ വാർഡിൽനിന്ന് ചാടിപ്പോയ മൊബൈൽ മോഷണക്കേസ് പ്രതിയെ മണിക്കൂറുകൾക്ക് ശേഷം പിടികൂടി. കോവിഡ് പോസിറ്റിവായതിനെ തുടർന്ന് തൊടുപുഴ ജില്ല ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച തഴുവംകുന്ന് സ്വദേശി പതിനേഴുകാരനാണ് ശനിയാഴ്ച രാത്രി എട്ടോടെ ചാടിപ്പോയത്. ഞായറാഴ്ച രാവിലെ 11.30-ന് ന്യൂമാൻ കോളജിന് സമീപത്തുനിന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കൊപ്പം മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ കോട്ടയം ഇരവിമംഗലം സ്വദേശി അനന്ദുവിനെയും പൊലീസ് പിടികൂടി.
ശനിയാഴ്ച പുലർച്ച ടൗൺഹാളിന് സമീപത്തെ മൊബൈൽ ഷോപ്പിൽനിന്ന് 11 മൊബൈൽ ഫോണും അനുബന്ധസാധനങ്ങളും മോഷ്ടിച്ച് സ്ഥലം വിടുന്നതിനിടെ പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘത്തിന്റെ മുന്നിൽപെടുകയായിരുന്നു.
കൗമാരക്കാരനെ കിട്ടിയെങ്കിലും അനന്ദു കടന്നുകളഞ്ഞു. തുടർന്ന് പ്രതിയെ ജില്ല ആശുപത്രിയിൽ എത്തിച്ച് ആൻറിജൻ പരിശോധനക്ക് വിധേയനാക്കി. ഫലം പോസിറ്റിവായതോടെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഐസൊലേഷൻ വാർഡായതിനാൽ പൊലീസ് കാവലുണ്ടായിരുന്നില്ല. ഇത് മുതലെടുത്ത് അകത്തെ ഗ്രില്ല് വഴി ഇയാൾ രക്ഷപ്പെടുകയായിരുന്നു.
കാരിക്കോട് നിർമാണത്തിലിരുന്ന ഒരു കെട്ടിടത്തിലാണ് രാത്രി കഴിച്ചുകൂട്ടിയത്. രാവിലെ മങ്ങാട്ടുകവലയിലെത്തി ആളുകളോട് വണ്ടിക്കൂലിക്ക് പണം ചോദിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രതിയുടെ ചിത്രം കണ്ട ചിലർ ഇയാളെ തിരിച്ചറിഞ്ഞ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയതോടെ കടന്നകളയാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.
ഇയാളെ ന്യൂമാൻ കോളജിൽ പ്രവർത്തിക്കുന്ന സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ പ്രവേശിപ്പിച്ച് പൊലീസ് കാവൽ ഏർപ്പെടുത്തി. ഇയാളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന എല്ലാ പൊലീസുകാരെയും ക്വാറൻറീനിലാക്കി. കൂട്ടുപ്രതി അനന്ദുവിനെ ഇരവിമംഗലത്തുനിന്നാണ് തൊടുപുഴ പൊലീസ് പിടികൂടിയത്. ഇയാളുടെ പരിശോധനഫലം നെഗറ്റിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.