കോവിഡ്കാലത്ത് പഠനം തപസ്യയാക്കി സംഗീത അധ്യാപകൻ; പൂർത്തിയാക്കിയത് 75 സർട്ടിഫിക്കറ്റ് കോഴ്സുകൾ

നെടുമ്പാശ്ശേരി: 33 വയസ്സിനിടെ 75 സർട്ടിഫിക്കറ്റ് കോഴ്സുകൾ പൂർത്തിയാക്കിയ സംഗീത അധ്യാപകൻ ശ്രദ്ധേയനാകുന്നു. ഏറ്റുമാനൂർ പുത്തൻ മായവിലാസത്തിൽ പരേതനായ ശ്രീധരൻ നമ്പൂതിരി-സാവിത്രി ദമ്പതികളുടെ മകനായ പി.എസ്. അജിത് കുമാറാണ് ഇത്രയേറെ സർട്ടിഫിക്കറ്റ് കോഴ്സുകൾ പാസായത്. കാലടി ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ സംഗീത അധ്യാപകനായ ഇദ്ദേഹം ആലുവ-പെരുമ്പാവൂർ മേഖലയിലായി സ്ഥിരതാമസക്കാരനാകാനാണ് ആഗ്രഹിക്കുന്നത്. തൃപ്പൂണിത്തുറ ആർ.എൽ.വിയിൽ നിന്ന് ബി.എ മ്യൂസിക്കും എം.എ മ്യൂസിക്കും പൂർത്തിയാക്കിയത് രണ്ടാം റാങ്കോടെയാണ്. പിന്നീട് ജേണലിസം ഡിപ്ലോമ നേടി രണ്ടുവർഷം 'മംഗളം' പത്രത്തിൽ സബ്‌ എഡിറ്ററായി. അതിനുശേഷം കെ.ടി.ഇ.ടി രണ്ടാം റാങ്കിൽ പാസായി. യു.ജി.സി നെറ്റും സെറ്റും പൂർത്തിയാക്കി. മദ്രാസ് യൂനിവേഴ്സിറ്റിയിൽനിന്ന് എം.ബി.എയും ബംഗളൂരുവിൽനിന്ന് പി.ജി.ഡി.ഇ.എൽ.ടിയും നേടി. ഇതിനിടയിൽ സംഗീത പരിപാടികളിലും പങ്കെടുക്കും. േഡറ്റ സയൻസ് പ്രഫഷനൽ, മെഷീൻ ലേണിങ്, സോഷ്യൽ സൈക്കോളജി, വെസ്റ്റേൺ വയലിൻ, അഡ്വാൻസ് ഫോട്ടോഷോപ്പിങ്, ബേസിക് ന്യുട്രീഷൻ തുടങ്ങി 75 സർട്ടിഫിക്കറ്റ് കോഴ്സുകളും വിദൂര വിദ്യാഭ്യാസത്തിലൂടെ നേടി. പലതും നേടിയത് കോവിഡ് കാലത്താണെന്ന പ്രത്യേകതയുമുണ്ട്. അവിവാഹിതനായ ഇദ്ദേഹത്തിന് സംഗീതത്തിനും അധ്യാപനത്തിനുമൊപ്പം പുതിയ കോഴ്സുകൾ പഠിക്കാനാണ് താൽപര്യം. ഇപ്പോൾ സ്കൂളിൽനിന്ന് ലീവെടുത്ത് കാലടി സംസ്കൃത സർവകലാശാലയിൽ സംഗീതത്തിൽ എം.ഫിൽ ചെയ്യുകയാണ്. അതിനുശേഷം പിഎച്ച്.ഡിയും ലക്ഷ്യമിടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.