റോഡ് കൈയടക്കി ബൈക്ക് അഭ്യാസം; ജീവനുംകൊണ്ടോടി ജനം

p4 lead റോഡ് കൈയടക്കി ബൈക്ക് അഭ്യാസം; ജീവനുംകൊണ്ടോടി ജനം ആഡംബര ബൈക്കുകള്‍ മോഷ്ടിച്ച് കൊണ്ടുവരുന്ന സംഘം സജീവം അടിമാലി: ഫ്രീക്കന്മാരുടെ അപകടകരമായ ബൈക്ക് അഭ്യാസങ്ങളിൽ പൊറുതിമുട്ടി ജനം. വാണിജ്യ കേന്ദ്രമായ അടിമാലി, വിനോദസഞ്ചാര കേന്ദ്രമായ മൂന്നാര്‍ എന്നിവിടങ്ങളിലെ റോഡുകളിലാണ് ഫ്രീക്കന്മാര്‍ ബൈക്കില്‍ പായുന്നത്. നിയമപരമല്ലാത്തവിധം രൂപമാറ്റം വരുത്തിയ ബൈക്കുകളില്‍ കാതടപ്പിക്കുന്ന ശബ്ദത്തോടെ ബൈക്കുകളില്‍ പാഞ്ഞുവരുന്ന ഇത്തരക്കാരെ കണ്ടാല്‍ ജനം ജീവനുംകൊണ്ട് ഓടി രക്ഷപ്പെടുകയാണ്. ഇത്തരം ബൈക്കുകള്‍ക്ക് മതിയായ രേഖകള്‍ പോലുമില്ല. രണ്ടുമാസത്തിനിടെ അടിമാലി മോട്ടോര്‍ വാഹന വകുപ്പ് ഇത്തരത്തില്‍ നിരവധി ബൈക്കുകളാണ് പിടികൂടിയത്. എന്നാല്‍, ഇതൊന്നും ഇത്തരക്കാര്‍ക്ക് പ്രശ്‌നമല്ല. രേഖകളില്ലാത്തതിനെ തുടര്‍ന്ന് പിടികൂടുന്ന ബൈക്കുകള്‍ ബാധ്യതയായി മാറുകയും ചെയ്യുന്നു. ഇവ സൂക്ഷിക്കാന്‍ സൗകര്യം പരിമിതമാണ്. ഇതോടെ കനത്ത പിഴയൊടുക്കി വിട്ടയക്കുന്നു. ഇത് അവസരമായി കാണുന്നവരുമുണ്ട്. വാഹനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ മൂലം സൈലന്‍സറില്‍ തീ വരുന്നതുവരെ കാണാം. അമിതവേഗത്തില്‍ പായുന്ന ഇവരെ പിടികൂടാൻ കഴിയുന്നില്ല. ഇരുചക്രവാഹനങ്ങളില്‍ പായുന്നവരെയും അവരുടെ രക്ഷിതാക്കളെയും കണ്ടെത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇത്തരക്കാരെ പിടികൂടുക പ്രയാസകരമാണ്. ഇരുചക്രവാഹനം ഉപയോഗിച്ച് യുവാക്കള്‍ അഭ്യാസപ്രകടനവും നടത്തുന്നുണ്ട്. പൊലീസിൻെറ ഇടപെടല്‍ കാരണം അടുത്ത നാളില്‍ ഫ്രീക്കന്മാരുടെ ശല്യം ടൗണ്‍പ്രദേശത്ത് കുറവുണ്ടെങ്കിലും ഗ്രാമീണ മേഖലയില്‍ വർധിക്കുകയാണ്. ആഡംബര ബൈക്കുകള്‍ മോഷ്ടിച്ച് കൊണ്ടുവരുന്ന സംഘവും ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായും വിവരമുണ്ട്. ഇതിനുപിന്നില്‍ ലഹരിമാഫിയകളുടെ ബന്ധവും പൊലീസ് സംശയിക്കുന്നു. വിദ്യാർഥികള്‍ ധാരാളമായി ബൈക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.