ശബരി റെയിൽവേ: പുതുക്കിയ എസ്റ്റിമേറ്റ് തുക അനുവദിക്കണം - ഡീൻ കുര്യാക്കോസ്

തൊടുപുഴ: അങ്കമാലി -ശബരിമല റെയിൽവേ പദ്ധതിയുടെ കാലടി - രാമപുരം (ഒന്നാം റീച്ച്) ഭാഗത്തിൻെറ പുതുക്കിയ എസ്റ്റിമേറ്റ് തുക 2825 കോടി അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി സതേൺ റെയിൽവേ മാനേജർക്ക് കത്ത് നൽകി. പദ്ധതി ചെലവിൻെറ 50 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്ര സർക്കാർ ആവശ്യം കേരളസർക്കാർ കഴിഞ്ഞ ജനുവരി ആദ്യവാരം അംഗീകരിച്ച് കത്ത് നൽകിയിരുന്നു. കേരളം വഹിക്കേണ്ട തുകയുടെ 50 ശതമാനം കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ബോർഡ് വഴി പങ്കിടാനും 2000 കോടി പദ്ധതി നടത്തിപ്പിനായി അനുവദിക്കാനും കേരള സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ശബരി റെയിൽ‌വേ ലൈനിൻെറ 70 കിലോമീറ്റർ അതിർത്തി നിർണയിച്ച് 20 വർഷം മുമ്പ് കല്ലിട്ടിരിക്കുന്നതാണ്. നിർദിഷ്ട പാതയിൽ വരുന്ന ഭൂവുടമകൾക്ക് അവരുടെ ഭൂമി വിൽക്കാനോ പണയം വെക്കാനോ സാധിക്കാത്ത അവസ്ഥയാണുള്ളത്. മാത്രമല്ല പദ്ധതിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനാൽ അവർക്ക് വീടുകൾ നിർമിക്കാനോ നന്നാക്കാനോ സാധിക്കുന്നുമില്ല. പ്രധാനമന്ത്രിയുടെ പ്രഗതി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കേരളത്തിലെ ഏക റെയിൽ‌വേ വികസന പദ്ധതിയാണ് ശബരി റെയിൽ‌വേ ലൈൻ. പദ്ധതി വൈകുന്നതിന് കഴിഞ്ഞ റെയിൽവേ അവലോകന യോഗത്തിൽ റെയിൽവേ സോണൽ ഓഫിസുകളെ പ്രധാനമന്ത്രി വിമർശിച്ചിരുന്നു. രാജ്യത്തെ വിവിധ റെയിൽ‌വേ വികസന പദ്ധതികൾക്ക് റെയിൽ‌വേ ഗഡുക്കളായാണ് ഫണ്ട് നൽകി വരുന്നത്. ശബരി റെയിൽവേ ലൈൻ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് (2825 കോടി രൂപ - 70 കി.മീ. - ഒന്നാം റീച്ച് ) കേരള റെയിൽ വികസന കോർപറേഷൻ ലിമിറ്റഡ് (കെ.ആർ.ഡി.സി.എൽ) സതേൺ റെയിൽവേക്ക് സമർപ്പിച്ചിട്ടുള്ളതാണ്. ശബരി റെയിൽ‌വേ പ്രോജക്ടിൻെറ രണ്ടാം റീച്ചിൻെറ (41 കി.മീ.) പരിഷ്കരിച്ച എസ്റ്റിമേറ്റ് തയാറാക്കുന്നതിന് ലിഡാർ സർവേ ആവശ്യമായിട്ടുള്ളതും ഇത് കെ‌.ആർ‌.ഡി‌.സി‌.എല്ലിനു നൽകിയിട്ടുള്ളതുമാണ്. ഒക്ടോബർവരെ കേരളത്തിൽ മൺസൂൺ സീസൺ ആയതിനാൽ, ശബരി റെയിൽവേ പദ്ധതിയുടെ രണ്ടാം റീച്ചിൻെറ (41 കി.മീ.) പരിഷ്കരിച്ച എസ്റ്റിമേറ്റ് തയാറാക്കാനും സമർപ്പിക്കാനും സമയമെടുത്തേക്കാം. എറണാകുളം ജില്ലയിലെ ശബരി റെയിൽ‌വേ ലൈൻ പദ്ധതിയുടെ ഭൂമി വില നൽകുന്നതിനുള്ള സോഷ്യൽ ഇംപാക്റ്റ് അസസ്മൻെറ് പഠനം പൂർത്തിയാക്കിയതുമാണ്. ഈ സാഹചര്യത്തിൽ ലഭ്യമായ ഭൂമിയിൽ പാത നിർമാണം ആരംഭിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ഈ മാസം 19ന് പാർലമൻെറ് മൺസൂൺ സമ്മേളനം ആരംഭിക്കുമ്പോൾ കേരളത്തിൽനിന്നുള്ള എം.പിമാരെ ഉൾപ്പെടുത്തി കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽ കാണുമെന്നും ഇക്കാര്യത്തിൽ ആവശ്യമായ സമ്മർദം ചെലുത്തുമെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.