New പോക്സോ കേസ്: ഹോട്ടലുടമയുടെ അറസ്റ്റിന് ഹൈകോടതിയുടെ വാക്കാൽ വിലക്ക്

കൊച്ചി: പോക്സോ കേസിൽ പ്രതിയായ ഫോർട്ട്‌കൊച്ചിയിലെ 'നമ്പർ 18' ഹോട്ടൽ ഉടമ റോയ് ജെ. വയലാറ്റിനെ ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യുന്നതിന് ഹൈകോടതിയുടെ വാക്കാൽ വിലക്ക്. മുൻ മിസ് കേരളയടക്കം രണ്ട് മോഡലുകളും സുഹൃത്തും മരിക്കാനിടയായ സംഭവത്തിൽ തനിക്കെതിരെ അനാവശ്യമായാണ് പോക്സോ കേസ് ചുമത്തിയിരിക്കുന്നതെന്ന് ആരോപിച്ച് ഇയാൾ നൽകിയ മുൻകൂർ ജാമ്യഹരജിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് പരിഗണിച്ചത്. ഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റിയ കോടതി, അതുവരെ അറസ്റ്റ് പാടില്ലെന്ന് വാക്കാൽ നിർദേശിക്കുകയായിരുന്നു. മോഡലുകളും സുഹൃത്തുക്കളും ഹോട്ടലിൽനിന്ന് മടങ്ങും വഴിയാണ് അപകടത്തിൽ മരിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഈ ഹോട്ടലിൽ ലഹരി പാർട്ടികൾ നടക്കാറുണ്ടായിരുന്നെന്ന ആരോപണമുയർന്നിരുന്നു. റോയിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ഹരജിക്കാരൻ. ഹോട്ടലിലെത്തിയ പരാതിക്കാരിയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡനത്തിനിരയാക്കിയെന്നാണ് പുതിയ കേസ്. എന്നാൽ, അപകടമരണം നടന്നശേഷം പൊലീസ് ഓഫിസറടക്കമുള്ളവർ ശത്രുതമനോഭാവത്തോടെയാണ് പെരുമാറുന്നതെന്ന് ഹരജിയിൽ പറയുന്നു. ഇതിന്‍റെ പേരിൽ ചില ആവശ്യങ്ങളുന്നയിച്ച് പരാതിക്കാരി നാളുകളായി ഭീഷണിപ്പെടുത്തുകയാണ്. ഇതിന് വഴങ്ങാത്തതിനെത്തുടർന്നാണ് വ്യാജപരാതി നൽകിയതെന്നാണ് ഹരജിയിലെ ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.