കോതമംഗലം: ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും വൈദ്യുതി ഇല്ലാത്തതിനാൽ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതെ വിഷമിച്ചിരുന്ന താളുംകണ്ടം ഊരിലെ കുരുന്നുകൾക്ക് ആശ്വാസമായി വനം വകുപ്പിെൻറ ഇടപെടൽ. കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കുടിയായ താളുംകണ്ടത്ത് ഊര് വിദ്യാ കേന്ദ്രത്തിൽ വൈദ്യുതി എത്തിയതോടെ പഠനം പുനരാരംഭിച്ചു.
വനം വകുപ്പിെൻറ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിൽ ഏറെ നാളുകളായി വൈദ്യുതി ലഭിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിലെ പോളിങ് ബൂത്ത് കൂടിയായ ഈ കെട്ടിടം എറണാകുളം ജില്ലയിൽ വൈദ്യുതി ഇല്ലാത്ത ഏക പോളിങ് ബൂത്തായിരുന്നു. മലയാറ്റൂർ ഡി. എഫ്.ഒ യുടെ പേരിലുള്ള ഈ കെട്ടിടത്തിൽ വൈദ്യുതി എടുക്കാൻ പഞ്ചായത്തും ട്രൈബൽ വകുപ്പും കൂട്ടാക്കാതായതോടെയാണ് കുരുന്നുകളുടെ പഠനം വഴിമുട്ടിയത്.
ഇതറിഞ്ഞ് മലയാറ്റൂർ ഡി.എഫ്.ഒ രവികുമാർ മീണ ഉടൻ വൈദ്യുതി ലഭ്യമാക്കാൻ തുണ്ടത്തിൽ റേഞ്ച് ഓഫിസർ മുഹമ്മദ് റാഫിയെ ചുമതലപ്പെടുത്തുകയായിരുന്നു. റേഞ്ച് ഓഫിസറുടെ നിർദേശത്തെത്തുടർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം. ദിൽഷാദ്, താളുംകണ്ടം ആദിവാസി വനസംരക്ഷണ സമിതി സെക്രട്ടറി എം.എൻ. അനൂപ് എന്നിവർ വേങ്ങൂർ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിലെത്തി കാര്യങ്ങൾ കെ.എസ്.ഇ.ബി അധികൃതരെ ബോധ്യപ്പെടുത്തി. വേങ്ങൂർ സെക്ഷൻ അസി.എൻജിനീയർ ബാബുവിെൻറ നേതൃത്വത്തിൽ നടപടികൾ വേഗത്തിലാക്കി വൈദ്യുതി കണക്ഷൻ നൽകി.
റോഡ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളിൽ നേരിടുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച താളുംകണ്ടം ഊരുകാർ കുട്ടികളുടെ പഠിപ്പ് മുടങ്ങിയതോടെ കടുത്ത പ്രതിഷേധത്തിലായിരുന്നു. വനം വകുപ്പ് ഇടപെടലിൽ ഏറെ നാളത്തെ കാത്തിരിപ്പിന് ഫലം കണ്ട ആശ്വാസത്തിലാണ് ഊരുകാർ. കണക്ഷൻ എടുക്കുന്നതിനുള്ള പ്രാരംഭ ചെലവുകൾ വനം വകുപ്പ് വഹിച്ചു.
എന്നാൽ, വൈദ്യുതി ചാർജ് അടക്കാൻ വനം വകുപ്പിന് ഫണ്ടില്ലാത്തതിനാൽ തൽക്കാലം ഊര് നിവാസികൾ പണം പിരിച്ച് അടയ്ക്കാനാണ് തീരുമാനം. പഞ്ചായത്തോ ട്രൈബൽ വകുപ്പോ വൈദ്യുതി ചെലവ് ഏറ്റെടുക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.