ആലുവ: കോൺഗ്രസിലെ സൈജി ജോളിയെ ആലുവ നഗരസഭ വൈസ് ചെയർപേഴ്‌സണായി തെരഞ്ഞെടുത്തു. വ്യാഴാഴ്ച്ച നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ശ്രീലത വിനോദ്‌കുമാറിനെയാണ് സൈജി പരാജയപ്പെടുത്തിയത്. വൈസ് ചെയർപേഴ്സൺ ആയിരുന്ന ജെബി മേത്തർ രാജ്യസഭ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
സൈജിക്ക് 12 ഉം ശ്രീലതക്ക് ആറും വോട്ടുകൾ ലഭിച്ചു. ഇരുപക്ഷത്തേയും ഓരോ കൗൺസിലർമാർ ഹാജരായില്ല. ബി.ജെ.പി, സ്വതന്ത്ര കൗൺസിലർമാർ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. വരണാധികാരി ഡി.ഇ.ഒ കൃഷ്ണകുമാർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. നഗരസഭ ചെയർമാൻ എം.ഒ.ജോൺ സജി ജോളിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 26 അംഗ കൗൺസിലിൽ ജെബി മേത്തർ അടക്കം കോൺഗ്രസിന് 14 അംഗങ്ങളാണ് ഉണ്ടായിരുന്നത്.
എൽ.ഡി.എഫിന് ഏഴും ബി.ജെ.പിക്ക് നാലും കൗൺസിലർമാരുണ്ട്. ഒരു സ്വതന്ത്ര കൗൺസിലറുമുണ്ട്. കോൺഗ്രസിലെ സാനിയ തോമസും ഇടതുപക്ഷത്തെ ദിവ്യയുമാണ് അവധിയിലായതിനാൽ ഹാജരാകാതിരുന്നത്. സൈജി ജോളി വൈസ് ചെയർപേഴ്സൺ ആയതോടെ ഒഴിവുവന്ന പൊതുമരാമത്ത് സ്‌ഥിരം സമിതി അധ്യക്ഷ സ്‌ഥാനത്തേക്ക് ലിസ ജോൺസനെ കോൺഗ്രസ് പാർലമെൻററി പാർട്ടി നിശ്ചയിച്ചിട്ടുണ്ട്. സൈജിയും ലിസയും രണ്ടാം വട്ടമാണ് കൗൺസിലിലെത്തുന്നത്. അടുത്ത ദിവസം പൊതുമരാമത്ത് കമ്മിറ്റി തിരഞ്ഞെടുപ്പും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.