ആലുവ: പൊതുപ്രവർത്തകനായ സുലൈമാൻ അമ്പലപ്പറമ്പിലിെൻറ പോരാട്ടം വിജയിച്ചു. ആലുവ-മൂന്നാർ ദേശസാത്കൃത റൂട്ടിലെ കുട്ടമശ്ശേരിയിൽ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾക്ക് സ്റ്റോപ്പായി. വർഷങ്ങളായി സുലൈമാൻ നടത്തിയ പോരാട്ടങ്ങളാണ് ഒടുവിൽ നാട്ടുകാർക്ക് ആശ്വാസമാകുന്നത്.
കഴിഞ്ഞ ദിവസമാണ് കെ.എസ്.ആർ.ടി.സി എം.ഡിയുടെ ഓഫിസിൽനിന്ന് സ്റ്റോപ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ഇതോടെ കീഴ്മാട് പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിലുള്ളവർക്ക് യാത്ര സൗകര്യം വർധിക്കും. മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ തുടങ്ങിയ ജനപ്രതിനിധികൾ, തിരുവനന്തപുരത്തെ ഉന്നതരടക്കുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെല്ലാം നിരവധി തവണ നിവേദനങ്ങൾ നൽകിയിരുന്നു.
കെ.എസ്.ആർ.ടി.സി എറണാകുളം സോണൽ ഓഫിസ് കേന്ദ്രീകരിച്ചാണ് പലപ്പോഴും സ്റ്റോപ് അനുവദിക്കാതിരിക്കാനുള്ള നീക്കങ്ങൾ നടന്നിരുന്നത്. ദേശസാത്കൃത റൂട്ടിൽ കീഴ്മാട് പഞ്ചായത്തിലെ പ്രധാന കവലയാണ് കുട്ടമശ്ശേരി വായനശാല കവല. ഇവിടെ ദീർഘദൂര ബസുകൾക്ക് സ്റ്റോപ് അനുവദിപ്പിക്കുന്നതിനായി പല സംഘടനകളും വ്യക്തികളും നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടർന്നാണ് സുലൈമാൻ അമ്പലപ്പറമ്പ് ഒറ്റയാൾ പോരാട്ടത്തിനിറങ്ങിയത്.
പോരാട്ടങ്ങൾക്ക് ശക്തി കൂട്ടാനായി കഴിഞ്ഞ വർഷം വിവിധ സംഘടനകളെ ഉൾപ്പെടുത്തി സംയുക്ത സമര സമിതി രൂപവത്കരിച്ചിരുന്നു.
സമിതി കെ.എസ്.ആർ.ടി.സി ജനറൽ മാനേജർ അടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു. ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണസമിതി ജനറൽ സെക്രട്ടറി സാബു പരിയാരത്ത്, ആലുവ ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് പി.എ. അബ്ദുൽ ഖാദർ എന്നിവരും സുലൈമാൻ അമ്പലപ്പറമ്പിലിന് സഹായവുമായി രംഗത്തു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.