ആലുവ: വീട്ടുമുറ്റത്ത് ചെമ്മീൻ വിളവെടുത്ത് ഹാഫിസ് അബൂബക്കറും മുഹമ്മദും. ബയോഫ്ലോക് എന്ന ആധുനിക മത്സ്യകൃഷി ചെയ്യുന്ന കർഷകർക്ക് പ്രതീക്ഷ നൽകുന്ന മുന്നേറ്റമാണ് കടുങ്ങല്ലൂർ പഞ്ചായത്തിലെ പേരുനിലത്ത് ഹാഫിസ് അബൂബക്കറും മുഹമ്മദും കൈവരിച്ചിരിക്കുന്നത്. സാധാരണയായി ബയോഫ്ലോക് ടാങ്കുകളിൽ വളർത്തിവരുന്ന തിലാപിയ, വാള പോലെയുള്ള മത്സ്യങ്ങളിൽനിന്നുമാറി സമുദ്ര ഇനങ്ങളെ വളർത്തുക എന്നത് മത്സ്യകർഷകരുടെ സ്വപ്നമാണ്. ആഗോള ചെമ്മീൻ മാർക്കറ്റിലെ ഒന്നാമനായ വനാമി എന്ന പ്രത്യേകയിനം ചെമ്മീനുകളെ സമുദ്രജലം ലഭ്യമായവർ കൃഷിചെയ്തുവരുന്നുണ്ട്. എന്നാൽ, കടലിൽനിന്ന് ദൂരെയുള്ള ബയോഫ്ലോക് കർഷകർക്ക് വനാമി ചെമ്മീൻ കൃഷി എന്നത് ഒരുസ്വപ്നമായിതന്നെ അവശേഷിക്കുന്ന സാഹചര്യത്തിലാണ് കൃത്രിമ സമുദ്രജലം എന്ന ആശയവുമായി ഹാഫിസ് അബൂബക്കർ കടന്നുവരുന്നത്.
സമുദ്രജലത്തിലെ പ്രധാന മിനറലുകളും അവയുടെ കൃത്യമായ അനുപാതവും പഠനവിധേയമാക്കിയശേഷം വീട്ടിലെ സാധാരണജലത്തിൽ കൃത്രിമമായി ഇവ സൃഷ്ടിക്കുകയും അതിൽ വനാമി ചെമ്മീൻ കൃഷി ചെയ്ത് വിളവെടുക്കുകയുമായിരുന്നു. സുഭിക്ഷ കേരളം പദ്ധതിയടക്കം വിവിധ സ്കീമുകളിലൂടെ ബയോഫ്ലോക് കൃഷിയിലേക്ക് കടന്നുവന്ന അനേകം മത്സ്യകർഷകർക്ക് അടുത്തപടി എന്ന നിലയിൽ വലിയ പ്രതീക്ഷ നൽകുന്നതാണ് ഈ കണ്ടുപിടിത്തമെന്ന് ഹാഫിസ് അബൂബക്കർ അവകാശപ്പെട്ടു. കൃഷി ആരംഭിച്ച് രണ്ടുമാസം തികയുമ്പോൾ മുതൽ വിളവെടുപ്പ് ആരംഭിക്കാൻ കഴിയും.
90 ദിവസങ്ങൾക്കകം വിളവെടുപ്പ് പൂർത്തിയാക്കാൻ കഴിയുന്നതുമായ കൃഷിരീതിയാണ് വനാമി ചെമ്മീൻ കൃഷി. കേരളത്തിലുടനീളം ബയോഫ്ലോക് ടാങ്ക് നിർമിച്ച് നൽകുകയും അതിനാവശ്യമായ നിർദേശങ്ങളും പരിശീലനങ്ങളും നൽകിവരുന്ന ഫൈൻ അക്വാ സിസ്റ്റം എന്ന സ്ഥാപനത്തിെൻറ ഉടമകൾകൂടിയാണ് ഇവർ. കഴിഞ്ഞ ദിവസം ഇവരുടെ ബയോഫ്ലോക് ഫിഷ് ഫാമിൽനിന്ന് 40 കിേലാ ചെമ്മീൻ വിളവെടുത്തു. 70 ദിവസം പ്രായമാകുമ്പോൾ 20 ശതമാനം മത്സ്യങ്ങളെ വിളവെടുപ്പുനടത്തണം. അപ്പോൾ അവശേഷിക്കുന്ന ചെമ്മീനുകൾക്ക് നന്നായി വളരാൻ സൗകര്യം ലഭിക്കും. 20 ദിവസം കഴിഞ്ഞ് ഒരുനിശ്ചിത ശതമാനം വീണ്ടും വിളവെടുക്കും. അങ്ങനെ 120 ദിവസത്തിനകം വിളവെടുപ്പ് പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.