സ്പാ ജീവനക്കാരിയെ കെട്ടിയിട്ട് മർദിച്ച ഗുണ്ടയെ പൊലീസ് സാഹസികമായി കീഴടക്കി

ആലുവ: തോട്ടക്കാട്ടുകര സീ സാൾട്ട് സ്പായിലെ ജീവനക്കാരിയെ കെട്ടിയിട്ട് മർദിച്ച കേസിലെ പ്രധാന പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി. തോട്ടക്കാട്ടുകര ഓലിപ്പറമ്പിൽ സോളമനെ (29)യാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.  

മലപ്പുറം സ്വദേശി റിൻഷാദ് തോട്ടക്കാട്ടുകരയിൽ നടത്തുന്ന സ്പായിൽ സോളമന്‍റെ നേതൃത്വത്തിലുള്ള സംഘം ഗുണ്ടാപ്പിരിവ് ചോദിച്ചെത്തിയതായിരുന്നു. പണം കിട്ടാത്തതിനെ തുടർന്നാണ് ജീവനക്കാരിയെ കെട്ടിയിട്ട് മർദിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ആക്രമണം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഒളിവിൽ പോയ സോളമനെ പ്രത്യേക അന്വേഷണ സംഘം ബംഗളുരു മടിവാളയിൽനിന്നാണ് പിടികൂടിയത്. അറസ്‌റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ആയുധവുമായി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി കീഴടക്കുകയായിരുന്നു.

പത്തോളം കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ റൂറല്‍ ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക് നല്‍കിയ റിപ്പോര്‍ട്ടിൻറെ അടിസ്ഥാനത്തില്‍ ഏപ്രിലിൽ കാപ്പ ചുമത്തിയിരുന്നു. ആഴ്ചയിലൊരു ദിവസം സ്റ്റേഷനിൽ ഹാജരാവുക, കേസുകളിൽ ഉൾപ്പെടാതിരിക്കുക എന്നിങ്ങനെയായിരുന്നു കാപ്പ വ്യവസ്ഥകൾ. ഇത് ലംഘിച്ചാണ് സ്പായിൽ ആക്രമണം നടത്തിയത്.

കാപ്പ വ്യവസ്ഥകൾ ലംഘിച്ചതിനും സോളമനെതിരെ കേസ് എടുത്തിട്ടുണ്ട്. ആലുവ എസ്.എച്ച്.ഒ സി.എൽ.സുധീർ, എസ്.ഐമാരായ ആർ.വിനോദ്, കെ.വി ജോയി, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, പി.എസ്.ജീമോൻ, ഷാനിഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതി സോളമൻ

Tags:    
News Summary - Goon arrested for attacking spa employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.