ആലുവ മേഖലയിൽ ലഹരി​ മാഫിയ പിടിമുറുക്കുന്നു

ആലുവ: ടൗണിലും പരിസരത്തും ലഹരി ഉപയോഗം വ്യാപകമാകുന്നു. ടൗണിലും കീഴ്മാട്, മാറംപള്ളി, കുട്ടമശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലുമാണ് മയക്കുമരുന്ന് കച്ചവടം വ്യാപകമായത്. മറ്റുചില ഗ്രാമീണ പ്രദേശങ്ങളിലും ലഹരി ഇടപാടുകൾ നടക്കുന്നുണ്ട്. ആൾ സഞ്ചാരമില്ലാത്ത പാടങ്ങളിലൂടെയുള്ള റോഡുകളിലും പാലങ്ങൾക്ക് മറവിലുമാണ് കച്ചവടം പൊടിപൊടിക്കുന്നത്. മറ്റ് വ്യാപാരങ്ങളുടെ മറവിലും മയക്കുമരുന്ന് കച്ചവടം പൊടിപൊടിക്കുകയാണ്. കുട്ടമശ്ശേരി ചാലക്കൽ പാലത്തിനു​ സമീപം പ്രവർത്തിക്കുന്ന ആക്രി കടയിൽനിന്ന് കഴിഞ്ഞ ബുധനാഴ്ച രാത്രി പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിൽ കാലടി പൊലീസ് നടത്തിയ റെയ്ഡിൽ അര കിലോ കഞ്ചാവും 15 ഗ്രാം എം.ഡി.എം.എയും പിടികൂടിയിരുന്നു. കട നടത്തിയിരുന്ന ശ്രീമൂലനഗരം കണിയാംകുടി അജിനാസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന്‍റെ തലേ ദിവസം ആക്രിക്കട നടത്തിപ്പുകാരനായ അജിനാസിനെയും ചൊവ്വര തെറ്റാലി സ്വദേശി സുഫിയാൻ, കാഞ്ഞിരക്കാട് സ്വദേശി അജ്മൽ അലിയെയും 11.200 ഗ്രാം എം.ഡി.എം.എ, 8.6 കിലോ കഞ്ചാവ് എന്നിവയുമായി മാറംപള്ളി പാലത്തിന് സമീപത്തുനിന്ന് കാലടി പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ചാലയ്ക്കലിൽ ആ ക്രിക്കയുടെ മറവിൽ നടക്കുന്ന മയക്കുമരുന്നും സാമഗ്രികളും പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽനിന്ന്​ ലഹരി പദാർഥങ്ങൾ എത്തിച്ച് വിതരണം ചെയ്യുന്ന മാഫിയ ഗ്രാമീണ മേഖലകളിലടക്കം സജീവമാണ്. ലഹരികടത്തുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ വലയിലാകുന്നതാകട്ടെ ചെറുകിട കച്ചവടക്കാരാണ്. പരാതി നൽകുന്നവരെ ലഹരി മരുന്ന് മാഫിയയുടെ അക്രമി സംഘം ഉപദ്രവിക്കുമെന്ന ഭയത്താൽ നാട്ടുകാർ മൗനം പാലിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.