പോക്സോ കേസ്: രണ്ടാം പ്രതി സൈജു തങ്കച്ചന്‍ കീഴടങ്ങി

കൊച്ചി: ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസിലെ രണ്ടാം പ്രതി സൈജു എം. തങ്കച്ചന്‍ അന്വേഷണ സംഘത്തിനു മുന്നിൽ കീഴടങ്ങി. കളമശ്ശേരി മെട്രോ പൊലീസ് സ്റ്റേഷനിൽ രാവിലെ പത്തിനാണ് കീഴടങ്ങിയത്. ബുധനാഴ്ച രാവിലെ 11വരെ കസ്‌റ്റഡിയിൽ വിട്ടു. ഞായറാഴ്‌ച മുഖ്യപ്രതി റോയ് ജെ. വയലാറ്റ് കീഴടങ്ങിയിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി അന്വേഷണ സംഘം പ്രാഥമിക ചോദ്യം ചെയ്യൽ നടത്തി. രക്തസമ്മർദത്തിൽ വ്യതിയാനം കണ്ടതിനെ തുടർന്ന്‌ റോയ് വയലാറ്റിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മജിസ്‌ട്രേറ്റെത്തി റിമാൻഡ്‌ ചെയ്‌തു.രാത്രിയോടെ കാക്കനാട് ജില്ല ജയിലിനോടു ചേർന്നുള്ള ബോസ്റ്റൽ സ്കൂളിലേക്ക് (ജയിൽ കോവിഡ് നിരീക്ഷണ കേന്ദ്രം) മാറ്റി. വൈദ്യപരിശോധനക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് രക്തസമ്മർദം കൂടുതലാണെന്നും ചികിത്സവേണമെന്നും റോയ് ആവശ്യപ്പെട്ടത്. തുടർന്ന് മജിസ്ട്രേറ്റ് നേരിട്ടെത്തി തുടർനടപടി സ്വീകരിക്കുകയും പൊലീസ് നിരീക്ഷണത്തിൽ ചികിത്സ ഉറപ്പാക്കാൻ നിർദേശിക്കുകയുമായിരുന്നു. റോയിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇതിനായി ചൊവ്വാഴ്ച അപേക്ഷ സമർപ്പിക്കുമെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച കീഴടങ്ങിയ സൈജു തങ്കച്ചനുമായി വൈറ്റിലയിലെ ഹോട്ടലിൽ പൊലീസ്‌ തെളിവെടുപ്പ്‌ നടത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിൽ എത്തിക്കും മുമ്പ്‌ ഈ ഹോട്ടലിൽ എത്തിച്ചിരുന്നു. പ്രതികൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അമ്മയെയും കൊണ്ടുവന്ന വാഹനം കണ്ടത്തുക, കുറ്റകൃത്യത്തിൽ ഇവർക്കുള്ള പങ്ക് കണ്ടെത്തുക എന്നിവയാണ് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക ലക്ഷ്യം. അതേസമയം, മൂന്നാം പ്രതി അഞ്ജലി റീമ ദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. ചോദ്യംചെയ്യലിന് ബുധനാഴ്‌ച ക്രൈംബ്രാഞ്ച്‌ ഡിറ്റാച്മെന്റ്‌ അസി. കമീഷണറുടെ മുന്നിൽ ഹാജരാകാനാണ്‌ നോട്ടീസ്‌. കോഴിക്കോട്ടെ വീട്ടിലെത്തി ബന്ധുക്കൾക്കാണ് നോട്ടീസ് കൈമാറിയത്. കേസില്‍ കോടതി അഞ്ജലിക്ക് ജാമ്യം അനുവദിച്ചിരുന്നു. കോഴിക്കോട് സ്വദേശിയായ സ്‌ത്രീയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് ഇവർക്കെതിരെ പോക്സോ കേസ് എടുത്തത്. 2021 ഒക്ടോബർ 20ന് രാത്രി നമ്പർ 18 ഹോട്ടലിലെ പാർട്ടി ഹാളിൽ റോയ് വയലാറ്റ് തന്നെയും മകളെയും കടന്നുപിടിച്ചെന്നും ഇത് രണ്ടാംപ്രതി സൈജു തങ്കച്ചനും അഞ്ജലിയും മൊബൈലിൽ പകർത്തിയെന്നുമാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.