റവന്യൂ ഭൂമി കൈവശപ്പെടുത്താന്‍ വനംവകുപ്പ്; നീക്കം തടഞ്ഞ് ജനപ്രതിനിധികള്‍

അടിമാലി: റവന്യൂ ഭൂമിയും തോട് പുറമ്പോക്കും ജണ്ടയിട്ട് കൈവശപ്പെടുത്താന്‍ വനംവകുപ്പിന്‍റെ നീക്കം ജനപ്രതിനിധികള്‍ തടഞ്ഞു. മാങ്കുളം പഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകളില്‍പ്പെട്ട പാമ്പുങ്കയത്താണ് ഭൂമി കൈയേറാന്‍ വനംവകുപ്പ് നീക്കം നടത്തിയത്. തിങ്കളാഴ്ച രാവിലെ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പഞ്ചായത്തിന്‍റെ ജലവൈദ്യുതി പദ്ധതിയോട് ചേര്‍ന്ന് ജണ്ടയിട്ടു. നാലിടങ്ങളില്‍ കൂടി ജണ്ടയിടാന്‍ ഭൂമി ഒരുക്കി. ഇതറിഞ്ഞ മാങ്കുളം പഞ്ചായത്ത് ജനപ്രതിനിധികള്‍ റവന്യൂ ഭൂമിയിലെ വനംവകുപ്പിന്‍റെ ജണ്ട നിര്‍മാണം തടയുകയുമായിരുന്നു. മാങ്കുളം പഞ്ചായത്ത് സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്ത ജലവൈദ്യുതി പദ്ധതിയടക്കം സ്വന്തമാക്കുന്ന വിധത്തിലാണ് വനംവകുപ്പ് നിര്‍മാണം നടത്തിയത്. കണ്ണന്‍ദേവന്‍ കമ്പനിയില്‍നിന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത് ഭൂരഹിതരായ കര്‍ഷകര്‍ക്ക് പതിച്ചുനല്‍കാന്‍ നീക്കിയിട്ട ഭൂമിയാണ് വനംവകുപ്പ് കൈയേറാന്‍ ശ്രമിച്ചതെന്ന് പറയുന്നു. മാങ്കുളം നക്ഷത്രക്കുത്ത് വെള്ളച്ചാട്ടവും പഞ്ചായത്തിന്‍റെ പെന്‍സ്റ്റോക്ക് കടന്നുപോകുന്നതും പവര്‍ഹൗസും ഈ ഭൂമിയിലാണ്. പുഴയുടെ അവകാശം പഞ്ചായത്തുകള്‍ക്കാണെന്നിരിക്കെ പഞ്ചായത്തിനെയോ റവന്യൂ വകുപ്പിനെയോ അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു വനംവകുപ്പ് നടപടി. തെരുവ പുൽമേടാണ് ഈ പ്രദേശം. ഇവിടെനിന്ന് തെരുവ പുൽ ശേഖരിച്ച് വാറ്റി പുല്‍തൈലം ഉൽപാദിപ്പിച്ച് കര്‍ഷകര്‍ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നു. എതാനും വര്‍ഷമായി ഇതിന് വനംവകുപ്പ് തടസ്സവാദം ഉന്നയിച്ചുവരുകയായിരുന്നു. ഭൂമി റവന്യൂ വകുപ്പിന്‍റെ അധീനതയിലാണെന്നാണ് വില്ലേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് മൗനത്തിലാണ് വനംവകുപ്പ്. idg adi 1 jenda ചിത്രം.. മാങ്കുളം നക്ഷത്രകുത്തിനോട് ചേര്‍ന്ന് റവന്യൂ ഭൂമിയില്‍ വനംവകുപ്പ് സ്ഥാപിച്ച ജണ്ട

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.