കെ- റെയിൽ: പ്രതിരോധ കോട്ടകെട്ടി കീഴ്മാട്​

കീഴ്​മാട്: പഞ്ചായത്തിൽ കെ-റെയിൽ സർവേ കല്ല് സ്‌ഥാപിക്കാനെത്തിയ അധികൃതർക്കെതിരെ പ്രതിഷേധത്തിലും പ്രതിരോധത്തിലും ശക്തി തെളിയിച്ച് കീഴ്​മാട് പഞ്ചായത്തുകാർ. സമരസമിതി പ്രവർത്തകരും സ്ത്രീകളുൾപ്പെടെയുള്ള നാട്ടുകാരും ശക്തമായ പ്രതിഷേധമാണ് വിവിധ ദിവസങ്ങളിലായി നടന്ന സർവേക്കെതിരെ ഉയർത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ചൊവ്വര കടവിലാണ് പഞ്ചായത്തിൽ ആദ്യമായി കല്ല് സ്‌ഥാപിക്കാൻ ഉദ്യോഗസ്‌ഥരെത്തിയത്. ഇവരെ അന്ന് സമരക്കാർ തടഞ്ഞിരുന്നു. പൊതു സ്‌ഥലങ്ങളിൽ കല്ലിടുന്നതിനെ എതിർക്കില്ലെന്നും സ്വകാര്യ ഭൂമിയിൽ കല്ലിടാൻ സമ്മതിക്കില്ലെന്നുമായിരുന്നു സമരക്കാരുടെ തീരുമാനം. ഇതേ തുടർന്ന് പുഴയോരത്തും അംഗൻവാടിക്ക് മുന്നിലും കല്ലിട്ടു. പൂട്ടിക്കിടന്നിരുന്ന ആയുർവേദ ആശുപത്രിയുടെ മതിൽ ചാടിക്കടന്ന് കല്ലിടാനുള്ള നീക്കവും സമരക്കാർ തടഞ്ഞിരുന്നു. ഇതോടെ പിൻവാങ്ങിയ ഉദ്യോഗസ്‌ഥർ വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് ശേഷം വീണ്ടുമെത്തുകയും ആയുർവേദ ആശുപത്രി ഭൂമിയിൽ കല്ലിടുകയും ചെയ്തു. എന്നാൽ, ഇതിന് തൊട്ടടുത്ത പുരയിടത്തിൽ കല്ലിടാൻ വന്ന ഉദ്യോഗസ്‌ഥരെ സമരക്കാരും വീട്ടിലെ സ്ത്രീകളടക്കമുള്ളവരും തടഞ്ഞു. പ്രതിഷേധം കനത്തതോടെ സമരക്കാരിൽ ചിലരെ പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കി. ഇതിന് ശേഷവും സ്ത്രീകളടക്കമുള്ളവർ പ്രതിഷേധം കനപ്പിച്ചതോടെ സ്വകാര്യ ഭൂമികളിൽ കല്ലിടാതെ ഉദ്യോഗസ്‌ഥർ കുട്ടമശ്ശേരി സ്‌കൂളിലേക്ക് പോയി. ഇവിടെ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ കെട്ടിടത്തിന്‍റ മുൻഭാഗത്തായാണ് കല്ലിട്ടത്. പിന്നീട് സ്‌കൂളിന് പിറകുവശത്തുള്ള കുണ്ടോപാടത്തും സമീപത്തെ വിശാലമായ റബർ എസ്റ്റേറ്റിലും കല്ലുകൾ സ്‌ഥാപിച്ചു. 350 ഏക്കറോളം വരുന്ന എസ്റ്റേറ്റിനകത്ത് കല്ലുകൾ സ്‌ഥാപിച്ച ശേഷമാണ് ചൊവ്വാഴ്ച രാവിലെ മുതൽ നാലാംമൈൽ പ്രദേശത്ത് പാടശേഖരത്തിലും റോഡിലും കല്ലുകൾ സ്‌ഥാപിച്ചത്. തുടർന്ന് സമീപത്തെ പുരയിടങ്ങളിൽ കല്ലിടാൻ ഉദ്യോഗസ്‌ഥർ എത്തിയതോടെ സ്ത്രീകൾ അടക്കമുള്ള നാട്ടുകാർ പ്രതിരോധിച്ചു. ഇതേ തുടർന്ന് പ്രതിഷേധക്കാരായ സ്ത്രീകളെ വനിത പൊലീസുകാർ വളഞ്ഞു. സമരത്തിന് നേതൃത്വം നൽകിയവരിൽ ഏഴുപേരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്ത്​ എടത്തല പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. സ്ത്രീകൾ പ്രതിരോധം തീർത്തതിനാൽ പല പുരയിടങ്ങളിലും കല്ലിടാനായില്ല. ആളൊഴിഞ്ഞ പറമ്പുകളിലും പൊതുസ്‌ഥലങ്ങളിലും മാത്രമാണ് കല്ല് സ്‌ഥാപിക്കാനായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.