ആശുപത്രികളെ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കണം -ഐ.എം.എ

കൊച്ചി: ചികിത്സക്കിടെ രോഗാവസ്ഥ കാരണം സംഭവിക്കുന്ന മരണങ്ങളുടെ പേരിൽ ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരായ അക്രമം തടയുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്ന് ഐ.എം.എ. ആശുപത്രികളെ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്നും സംസ്ഥാന പ്രസിഡന്‍റ് ഡോ. സാമുവൽ കോശി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ രോഗി മരിച്ചതിനെത്തുടർന്ന് ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പെരിന്തൽമണ്ണയിൽ സമരം നടത്തും. നടപടിയുണ്ടായില്ലെങ്കിൽ ചൊവ്വാഴ്ച മലപ്പുറം ജില്ലയിലും ബുധനാഴ്ച സംസ്ഥാനതലത്തിലും സമരം നടത്താനാണ് തീരുമാനം. കഴിഞ്ഞ രണ്ട് വർഷത്തിൽ 100 അക്രമസംഭവം നടന്നു. ഡോക്ടർമാർക്കടക്കം പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. തെറ്റുകളുണ്ടെങ്കിൽ പരിഹരിക്കാൻ വ്യവസ്ഥാപിത മാർഗങ്ങളുണ്ട്. മറ്റൊരു മേഖലയിലും ജീവനക്കാരെ ആക്രമിച്ചിട്ട് പോകാനാവില്ല. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡി.ജി.പി തുടങ്ങിയവർക്ക് പരാതി നൽകിയിട്ടും അക്രമം നടത്തിയവരെ പിടികൂടാനായില്ല. ക്ലിനിക് എസ്റ്റാബ്ലിഷ്മെന്‍റ് നിയമം ഭേദഗതി ചെയ്യണം. ദേശീയ മെഡിക്കൽ മിഷൻ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ചരകപ്രതിജ്ഞ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ, ഡോ. എബ്രഹാം വർഗീസ്, ഡോ. ദിനേശ്, ഡോ. മറിയ വർഗീസ് ഡോ. അനിത തിലകൻ, ഡോ. ജോർജ്, ഡോ. എം.എൻ. മേനോൻ, ഡോ. അനീഷ് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.