സർക്കാർ ഏകാധിപത്യം നടപ്പാക്കുന്നു -കെ.പി.എസ്.ടി.എ

കൊച്ചി: സ്കൂൾ തുറക്കൽ മാർഗരേഖയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി ചർച്ച തീരുമാനിച്ചിരിക്കെ ശനിയാഴ്ച പ്രവൃത്തി ദിനം ഉൾപ്പെടെയുള്ള തീരുമാനങ്ങൾ മന്ത്രി ഏകപക്ഷീയമായി പ്രഖ്യാപിച്ചത് പൊതുവിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കുറേനാളായി പൊതുവിദ്യാഭ്യാസ മേഖലയിലെ തീരുമാനങ്ങളെല്ലാം ഏകപക്ഷീയമാണ്. കരിക്കുലം കമ്മിറ്റിയെയും ക്യു.ഐ.പി സംഘടനകളെയും നോക്കുകുത്തിയാക്കി തീരുമാനങ്ങളെടുക്കുന്നതും അത് ചൂണ്ടിക്കാണിക്കുന്നവർക്കെതിരെ അച്ചടക്കത്തിന്‍റെ വാൾ വീശുന്നതും ഫാഷിസ്റ്റ് രീതിയാണ്. ജനാധിപത്യത്തെ കുഴിച്ചുമൂടി ഏകാധിപത്യത്തെ സ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. മാർച്ചിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്‍റെ മുന്നോടിയായി ജില്ലയിലെ വിദ്യാഭ്യാസ ജില്ല സമ്മേളനങ്ങൾ ഫെബ്രുവരി 15നകം പൂർത്തിയാക്കാനും 19ന് റവന്യൂ ജില്ല സമ്മേളനം സംഘടിപ്പിക്കാനും ജില്ല കമ്മിറ്റി തീരുമാനിച്ചു. ജില്ല പ്രസിഡന്‍റ്​ രഞ്ജിത്ത് മാത്യുവിന്‍റെ അധ്യക്ഷതയിൽ സംസ്ഥാന സീനിയർ എക്സിക്യൂട്ടിവ് അംഗം ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി അജിമോൻ പൗലോസ്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ സി.വി. വിജയൻ, കെ.എ. ഉണ്ണി, അസോ. സെക്രട്ടറി കെ.എ. റിബിൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിൻസന്റ് ജോസഫ്, ഷക്കീല ബീവി, ബിജു ആന്റണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.