പുറയാര്‍ റെയിൽവേ മേല്‍പാലത്തിന് സാധ്യത തെളിഞ്ഞു

ദേശം: പതിറ്റാണ്ടുകളുടെ മുറവിളികള്‍ക്കൊടുവില്‍ പുറയാര്‍ റെയിൽവേ മേൽപാലത്തിന് സാധ്യത തെളിഞ്ഞു. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാൻ കിഫ്ബിയില്‍നിന്ന് 9.03 കോടിയോളം റവന്യൂ വകുപ്പിന് കൈമാറിയതായി അന്‍വര്‍സാദത്ത് എം.എല്‍.എ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഏഴു മിനിറ്റ് ഇടവിട്ടാണ് പുറയാര്‍ റെയിൽവേ ഗേറ്റിലൂടെ സ്വകാര്യ ബസുകള്‍ കടന്ന് പോകുന്നത്. ആലുവ-ചൊവ്വര റെയിൽവേ സ്റ്റേഷനുകളുടെ മധ്യഭാഗത്തുള്ള റെയിൽവേ ഗേറ്റാണ് പുറയാര്‍. അങ്കമാലിയില്‍നിന്നും ആലുവയില്‍നിന്നും ട്രെയിന്‍ പുറപ്പെടുമ്പോൾ ഗേറ്റ് അടച്ചിടും. കിഫ്ബിയില്‍നിന്ന് 45.67 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. സ്ഥലമേറ്റെടുക്കാന്‍ ആവശ്യമായ തുക കഴിച്ച് 36.65 കോടിയാണ് പാലം നിർമിക്കാന്‍ വിനിയോഗിക്കുക. കിഫ്ബിയില്‍നിന്ന് അനുവദിച്ച തുക സ്ഥലമുടമകള്‍ക്ക് കൈമാറി റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്ത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോര്‍പറേഷന് കൈമാറും. തുക കൈമാറിയ ശേഷമായിരിക്കും പാലം പണിയുന്നതിന് ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.