ഐസ് വാട്ടർ മുതൽ എ.സി വരെ; കോവിഡ് പരിശോധിക്കാതിരിക്കാൻ കാരണങ്ങളേറെ

കൊച്ചി: 'ഇന്നലെ ഇത്തിരി ഐസ് വാട്ടർ കുടിച്ചു, അതിന്‍റെയാവും തൊണ്ടവേദന', 'രണ്ടു മൂന്നുമണിക്കൂർ എ.സിയിലിരുന്നതാ അബദ്ധായേ.. ഇപ്പൊ മേലാകെ കുളിരും ജലദോഷവും' 'ഇന്നു രാവിലെ കുളിച്ചപ്പോ മര്യാദക്ക് തല തോർത്താൻ സമയം കിട്ടിയില്ല, തുമ്മൽ വേറൊന്നും കൊണ്ടല്ല' കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടും പരിശോധനക്ക് വിധേയരാവാൻ മടിക്കുന്നവരുടെ 'ന്യായീകരണ'ങ്ങളിൽ ചിലതുമാത്രമാണിത്. ചുമ, ജലദോഷം, പനി, മേലുവേദന തുടങ്ങിയ ലക്ഷണങ്ങൾ തീവ്രമായിട്ടും പോസിറ്റിവ് റിപ്പോർട്ട് കിട്ടിയാൽ ഒറ്റക്കിരിക്കേണ്ടി വരുമല്ലോ എന്നോർത്ത് പരിശോധിക്കാൻ മെനക്കെടാതെ ഒഴിഞ്ഞുമാറുകയാണ്. ലക്ഷണങ്ങൾ അവഗണിച്ച് തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും വൈറൽ പനിയാണെന്നും മറ്റും അവകാശപ്പെട്ട് സാധാരണ പോലെ നടക്കുന്നവരുമുണ്ട്. കാലാവസ്ഥ മാറ്റം, രാത്രി തണുപ്പടിച്ചത്, കുളി കഴിഞ്ഞയുടൻ വെയിലുകൊണ്ടത് എന്നിങ്ങനെ തനിക്ക് കോവിഡല്ലെന്നു തെളിയിക്കാൻ നിരത്തുന്ന വാദങ്ങൾ വേറെയുമുണ്ട്. നല്ലൊരു ശതമാനം ആളുകളും പരിശോധനക്ക് തയാറാവാതെ ഒഴിഞ്ഞുമാറുകയാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പലർക്കും പരിശോധിച്ചാൽ പോസിറ്റിവ് ആയിരിക്കും ഫലം. എന്നാൽ, ക്വാറൻറീൻ, ഐസോലേഷൻ തുടങ്ങിയ കാര്യങ്ങളോർത്താണ് പരിശോധനക്ക് തയാറാവാത്തത്. സ്വന്തം ലേഖിക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.