ദുരൂഹ സാഹചര്യത്തിൽ കഴുത്തിന് പരിക്കേറ്റയാൾ മരിച്ചു

മാരാരിക്കുളം: ദുരൂഹ സാഹചര്യത്തിൽ കഴുത്തിന് പരിക്കേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡ് രാധാ ഭവനത്തിൽ മുരളീധരൻ നായർ (65) മരിച്ചു. കഴിഞ്ഞ ആറാം തീയതിയാണ് മുരളീധരൻ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പശുവിനെ പരിചരിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി വീണെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. എന്നാൽ, സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം നൽകി. നാട്ടുകാരും സംഭവത്തിലെ ദുരൂഹത പൊലീസിനെ അറിയിച്ചിരുന്നു. ബുധനാഴ്ച പുലർച്ചയോടെ മുരളീധരൻ നായർ മരിച്ചു. പോസ്റ്റ്മോർട്ടം വേണമെന്ന് ഡോക്ടർമാർ നിർദേശം നൽകി. മാരാരിക്കുളം പൊലീസ് ആശുപത്രിയിൽ എത്തിയെങ്കിലും ബന്ധുക്കളോ നാട്ടുകാരോ എത്താത്തതിനാൽ ഇൻക്വസ്റ്റ് നടന്നില്ല. പൊലീസും ശാസ്ത്രീയ അന്വേഷണ വിഭാഗവും മുരളീധരൻ നായരുടെ വീട്ടിലെത്തി പരിശോധന നടത്തി. വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടക്കും. ഇദ്ദേഹത്തിന് നേരെ ഇതിന് മുമ്പും ആക്രമണം നടന്നിട്ടുണ്ടെന്ന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന് മുമ്പ് മുരളീധരൻ നായരുടെ ഭാര്യ രാധക്കും (52) പരിക്കേറ്റിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ടെന്ന് മാരാരിക്കുളം ഇൻസ്‌പെക്ടർ എസ്.രാജേഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.