പകല്‍ച്ചൂട്​: വളര്‍ത്തുമൃഗങ്ങള്‍ക്കും സംരക്ഷമൊരുക്കണം

മൂവാറ്റുപുഴ: കാലാവസ്ഥ വ്യതിയാനത്തെതുടർന്ന്​ പകല്‍ച്ചൂട് കൂടിവരുന്ന സാഹചര്യത്തിൽ മൃഗങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്ന നിർദേശവുമായി മൃഗസംരക്ഷണ വകുപ്പ്. പറമ്പിലും പാടത്തും കെട്ടിയിടുന്ന മൃഗങ്ങൾക്ക് സൂര്യാഘാതമേൽക്കാൻ സാധ്യത ഏറെയായതിനാൽ തണലത്ത് കെട്ടണമെന്നും സാധാരണയിൽനിന്ന്​ ഇരട്ടിയിൽകൂടുതൽ വെള്ളം കുടിക്കാൻ നൽകണമെന്നും നിർദേശിച്ചു. കറവപ്പശുക്കള്‍ക്ക് മാത്രമല്ല, കെട്ടിയിട്ടിരിക്കുന്ന കൂട്ടിലിട്ടിരിക്കുന്ന എല്ലാ പക്ഷിമൃഗാദികള്‍ക്കും എപ്പോഴും ശുദ്ധജലം കുടിക്കാന്‍ ലഭ്യമാക്കിയിരിക്കണം. നല്ല കറവയുള്ള പശുക്കള്‍ക്ക് വേനല്‍ക്കാലത്ത് 60 മുതൽ 80 ലിറ്റര്‍ വെള്ളം വരെ നൽകണം. ഫാമുകളില്‍ ഓട്ടോമാറ്റിക് ബൗളില്‍ വെള്ളം നല്‍കുന്നവര്‍ ഓരോ കറവപ്പശുവും എത്ര വെള്ളം കുടിച്ചു എന്നത് ഉറപ്പാക്കണം. രാവിലെ പത്തുമുതല്‍ മൂന്നുവരെ തുറസ്സായ സ്ഥലങ്ങളിലും പാടത്തും കെട്ടിയിടുകയോ മേയാന്‍ വിടുകയോ ചെയ്യരുത്. തൊഴുത്തിനുള്ളിലെ അമിതമായ ആര്‍ദ്രത കുറക്കാന്‍ വായുസഞ്ചാരം നൽകണം. തൊഴുത്തില്‍ ഫാന്‍ സൗകര്യം ഏര്‍പ്പെടുത്തണം. വായുസഞ്ചാരം കൂട്ടുന്നതിനായി തൊഴുത്തിന് ചുറ്റും കെട്ടിയിട്ടിരിക്കുന്ന ഷീറ്റുകളും മറ്റും അഴിച്ചുമാറ്റണം. തൊഴുത്തില്‍ ക്രോസ് വൻെറിലേഷന്‍ ഉണ്ടാവണം. ടിന്‍ ഷീറ്റ് മേഞ്ഞ തൊഴുത്തുകളുടെ മുകളില്‍ ചാക്കുവിരിച്ച് നനച്ച് കൊടുക്കുന്നത് ചൂട് ഒരുപരിധി വരെ കുറക്കാന്‍ സഹായിക്കും. അന്തരീക്ഷോഷ്മാവ് കൂടുതലുള്ള എല്ലാ ദിവസവും 30 ഗ്രാം അപ്പക്കാരം നല്‍കാവുന്നതാണ്. സാധാരണ കാല്‍സ്യം പൊടികളേക്കാള്‍ ആഗിരണശേഷി കൂടുതലുള്ള ചീലേറ്റഡ് മിനറല്‍ മിക്‌സ്​ചര്‍ 30 ഗ്രാം വീതം ദിവസവും കൊടുക്കാന്‍ ശ്രദ്ധിക്കണം. ദഹനപ്രക്രിയയും പാലുല്‍പാദനവും കൃത്യമായി നടത്താന്‍ ഇവ കറവപ്പശുക്കളെ സഹായിക്കും. കാലിത്തീറ്റ രാവിലെ എട്ടിനുമുമ്പും വൈകീട്ട് നാലിനുശേഷവും നല്‍കണം. വൈക്കോല്‍ രാത്രിയിലോ അതിരാവിലെയോ നല്‍കാവുന്നതാണ്. കിളികളെയും അണ്ണാറക്കണ്ണന്മാരെയും കൂടി ഓർക്കണം. അവര്‍ക്ക് കുടിക്കാൻ പാത്രങ്ങളില്‍ വെള്ളം വെക്കാന്‍ ശ്രദ്ധിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.