ഡംപിങ് യാർഡിൽ വീണ്ടും പുക; പരിസരവാസികൾ ദുരിതത്തിൽ

മൂവാറ്റുപുഴ: വളക്കുഴിയിലെ മാലിന്യസംസ്കരണ കേന്ദ്രത്തിൽ തീ അണച്ചതിനുപിന്നാലെ വീണ്ടും പുകയുയർന്നത് ദുരിതത്തിലാക്കി. ഡംപിങ് യാർഡിൽ ഞായറാഴ്ച വൈകീട്ടാണ് തീപിടിത്തം ഉണ്ടായത്. മൂവാറ്റുപുഴയില്‍നിന്ന് മൂന്ന് അഗ്നിരക്ഷാ യൂനിറ്റുകൾ എത്തിയാണ് രാത്രി പത്തോടെ തീയണച്ചത്. തീ പടര്‍ന്നതെങ്ങിനെ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇടക്കിടെ ഇവിടെ തീപിടിത്തം ഉണ്ടാകാറുണ്ട്. മാലിന്യത്തിന് തീപടര്‍ന്നാല്‍ പ്രദേശമാകെ പുകനിറയുകയും. ജനങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാകുകയും ചെയ്യും. ഇവിടെ അഗ്നിരക്ഷാസംഘം എത്തി തീയണച്ചെങ്കിലും പുലർച്ച മൂേന്നാടെ അസഹ്യമായ പുക ഉയരുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യം അടക്കമുള്ളവയിൽനിന്ന് അസഹ്യമായ ദുർഗന്ധത്തോടെ പുകയുയർന്നതോടെ പരിസരവാസികൾക്കടക്കം ശ്വാസംമുട്ടും മറ്റ് അസ്വസ്ഥതകളുമുണ്ടായി. ഇതോടെ പലരും രാത്രിതന്നെ ബന്ധുവീടുകളിലേക്കും മറ്റും മാറി. വിവരമറിഞ്ഞ് പുലർച്ച വീണ്ടും അഞ്ച് യൂനിറ്റ് അഗ്നിരക്ഷാസംഘം സ്ഥലത്തെത്തി. ഏറെ പ്രയത്നത്തിനൊടുവിൽ തിങ്കളാഴ്ച സന്ധ്യയോടെയാണ് പൂർണമായി തീ അണച്ച് പുക ഇല്ലാതാക്കിയത്. നാലേക്കറോളം വരുന്ന ഡംപിങ് യാർഡിൽ ശാസ്ത്രീയമായ മാലിന്യ സംസ്കരണം നടക്കുന്നില്ല. മാലിന്യം നിറഞ്ഞുകഴിയുമ്പോൾ ഇതിൽ മണ്ണിട്ട് മൂടുകയാണ് ചെയ്യുന്നത്. വീണ്ടും ഇവിടെ മാലിന്യം കൊണ്ടുവന്നുതള്ളും. മണ്ണിടുന്നതിൻെറ പേരിൽ കോടികളാണ് നഗരസഭ കണക്കുകളിൽ കാണിക്കുന്നത്. വിവരമറിഞ്ഞ് വാർഡ്‌ അംഗം കൂടിയായ മുനിസിപ്പൽ ചെയർമാൻ പി.പി. എല്‍ദോസിൻെറ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.