കൊച്ചി: സംസ്ഥാനത്തെ കോവിഡ് മുക്തരുടെ ആരോഗ്യപ്രശ്നങ്ങൾ കൃത്യമായി നിരീക്ഷിക്കാനും പഠിക്കാനും ആരോഗ്യവകുപ്പ് വിവിധ തലങ്ങളിൽ സംവിധാനമൊരുക്കുന്നു. നിലവിൽ പ്രവർത്തനം ആരംഭിച്ച പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കോവിഡ് മുക്തർക്ക് ഭാവിയിലുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കോവിഡുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്തുകയും വിഷയം വിദഗ്ധസമിതികളുടെ പഠനത്തിന് വിധേയമാക്കുകയുമാണ് ലക്ഷ്യം. സംസ്ഥാനത്ത് ഇതുവരെ കോവിഡ് മുക്തരായവർ 4,88,437 ആണ്. ഇവരിൽ പലർക്കും ചില ആരോഗ്യപ്രശ്നങ്ങൾ നിലവിലുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ശ്വാസകോശം, ഹൃദയം എന്നിവയെയും കാഴ്ചയെയും ബാധിക്കുന്ന അനന്തര ഫലങ്ങളാണ് ചിലരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ കോവിഡ് മുക്തരുടെ സമ്പൂർണ വിവരശേഖരത്തിലൂടെ ഭാവി നടപടികൾ ഏകോപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രാഥമികാരോഗ്യ-സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, ജനറൽ-ജില്ല-താലൂക്ക് ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽ ഇതിനായി സംവിധാനമൊരുക്കും. ആശ വർക്കർമാർ വഴിയാകും കോവിഡ് മുക്തരുടെ വിവരശേഖരണം. കോവിഡ് മുക്തർക്കായി പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കും. ഒരു പേജ് ഒരാൾക്ക് എന്ന നിലയിൽ നീക്കിവെക്കും. എന്ത് ചികിത്സക്കായി എത്തിയാലും അവരവരുടെ പേജിലാകും വിവരങ്ങൾ രേഖപ്പെടുത്തുക. ആദ്യപരിശോധനയിൽ ആവശ്യമെന്ന് തോന്നുന്നവരെ താലൂക്കാശുപത്രിയിലേക്ക് റഫർ ചെയ്യും. കോവിഡ് മുക്തർക്ക് ഭാവിയിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കോവിഡുമായോ കോവിഡ് ചികിത്സയുമായോ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് രജിസ്റ്ററിലെ വിവരങ്ങൾ താരതമ്യപ്പെടുത്തി വിശകലനം ചെയ്യും. പ്രശ്നങ്ങൾ എത്രകാലം നീണ്ടുനിൽക്കുന്നു, രോഗാവസ്ഥ സങ്കീർണതയിലേക്ക് നീങ്ങാൻ എത്ര സമയമെടുക്കുന്നു തുടങ്ങിയ കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കും. ഒരുപാട് പേർക്ക് ഒരേ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ വിദഗ്ധസമിതിയുമായി ആലോചിച്ച് നിഗമനത്തിലെത്തും. ആരോഗ്യ ഡയറക്ടറേറ്റ്, മെഡിക്കൽ കോളജുകൾ എന്നിവക്ക് പുറമെ ജില്ലകൾ തോറും ഇത്തരം വിദഗ്ധ സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്. നിലവിൽ സ്വകാര്യ ആശുപത്രികളെ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. -സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.