ഹരിപ്പാട് (ആലപ്പുഴ): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുഫലത്തിെൻറ കൂട്ടിക്കിഴിക്കലുകൾ കഴിയുമ്പോൾ ഹരിപ്പാട്ടെ കോൺഗ്രസുകാരുടെ ആധി കൂടിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കുന്ന ഹരിപ്പാട് മണ്ഡലത്തിൽ കോൺഗ്രസിെൻറ മോശം പ്രകടനം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നതാണ് കാരണം.
അതുകൊണ്ടുതന്നെ ഇവിടെ വോട്ടുകൾ ചോരുന്നത് കോൺഗ്രസിന് നിസ്സാരകാര്യമല്ല. വരും ദിവസങ്ങളിൽ പാളിച്ചകൾ പരിഹരിക്കാനുള്ള പഴുതടച്ച പ്രവർത്തനങ്ങൾക്കാണ് പാർട്ടി രൂപം നൽകുക.
ഹരിപ്പാട് നഗരസഭ, കരുവാറ്റ, ചെറുതന, പള്ളിപ്പാട്, ചേപ്പാട്, കാർത്തികപ്പള്ളി, ചിങ്ങോലി, മുതുകുളം, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, കുമാരപുരം പഞ്ചായത്തുകൾ ചേർന്നതാണ് ഹരിപ്പാട് നിയമസഭ മണ്ഡലം. എട്ടു പഞ്ചായത്തുകളുടെയും ഹരിപ്പാട് നഗരസഭയുടെയും ഭരണം കൈയാളിയിരുന്ന യു.ഡി.എഫിനെ മൂന്ന് പഞ്ചായത്തുകളിൽ ഒതുക്കി. ഏന്തിവലിഞ്ഞാണ് നഗരസഭയുടെ കസേരയിലേറിയത്.
രണ്ട് ബ്ലോക്ക് പഞ്ചായത്തിലും കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. യു.ഡി.എഫിെൻറ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്ന മുന്നേറ്റമാണ് ഇടതുമുന്നണി നടത്തിയത്. ചെന്നിത്തല നേരിട്ട് നിയന്ത്രിച്ച ഹരിപ്പാട് നഗരസഭയിലെ പകിട്ടില്ലാത്ത വിജയമാണ് കോൺഗ്രസിെൻറ ആധി കൂട്ടുന്നത്. ചെന്നിത്തലയുടെ ഇടപെടൽ ഉണ്ടായിട്ടുപോലും സ്ഥാനാർഥി നിർണയത്തിൽ ഗുരുതര പാളിച്ചയുണ്ടായി.
ജനപ്രിയരായവരെ ഒഴിവാക്കിയത് വലിയ വിമർശനത്തിന് ഇടയാക്കി. ആർ.എസ്.എസുമായുള്ള വോട്ട് കച്ചവട വിവാദവും പാർട്ടിക്ക് വലിയ തിരിച്ചടി നൽകി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തിയ ഘട്ടത്തിൽ രമേശ് ചെന്നിത്തലയുടെ ഷുവർ സീറ്റായി വിലയിരുത്തപ്പെടുന്ന ഹരിപ്പാട് മണ്ഡലത്തിലുണ്ടായ പാളിച്ചകൾ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. നാലായിരത്തിലധികം വോട്ട് ഇടത് മുന്നണി അധികം നേടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ചെന്നിത്തലയുടെ ജനപിന്തുണ കുറഞ്ഞതല്ല തദ്ദേശ തെരഞ്ഞെടുപ്പുഫലത്തിൽ പ്രതിഫലിച്ചതെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. നഗരസഭയിൽ ബി.ജെ.പിക്കുണ്ടായ മുന്നേറ്റം കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. കോൺഗ്രസ് വോട്ടുകൾ ബി.ജെ.പിയുടെ പെട്ടിയിലേക്കാണ് അധികവും പോകുന്നതെന്ന് പാർട്ടി വിലയിരുത്തുന്നു.
വരുംനാളുകളിൽ രമേശ് ചെന്നിത്തലയുടെ സാന്നിധ്യം മണ്ഡലത്തിൽ കൂടുതൽ ഉണ്ടാകുമെന്നാണ് അറിയുന്നത്. പാർട്ടിയെ മണ്ഡലത്തിൽ ചലിപ്പിക്കാനും ഇടതുമുന്നണിയെ പ്രതിരോധിക്കാനും ശക്തമായ പ്രവർത്തനങ്ങൾക്കാണ് പാർട്ടി തയാറെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.