അരൂർ: എഴുപുന്ന പേനാടി ബണ്ട് നിലനിർത്തി നരിയാണ്ടിയിലേക്ക് പാലം പണിയണമെന്ന ആവശ്യം ശക്തമായി. ആയിരക്കണക്കിന് ഏക്കർ കരിനിലങ്ങളിൽ പൊക്കാളി കൃഷി ഒരുക്കാൻ സഹായകമായിരുന്ന ബണ്ട് നിലവിൽ ഉപയോഗശൂന്യമാണ്. 1956ൽ കേരളത്തിലെ ആദ്യ സർക്കാറാണ് പേനാടി ബണ്ട് നിർമിക്കാൻ തീരുമാനിച്ചത്. രണ്ടുവർഷംകൊണ്ട് പണിപൂർത്തീകരിച്ചു. 150 ഏക്കർ വരുന്ന കൊമ്പനാ തുരുത്ത് ,160 ഏക്കറുള്ള പുത്തൻ കരി, 170 ഏക്കർ വലിയകരി, 60 ഏക്കറിലെ കുരുടാക്കരി തുടങ്ങി ആയിരക്കണക്കിന് ഏക്കർ നെൽവയലുകളിൽ കൃഷി ഒരുക്കാൻ ബണ്ട് സഹായകരമായി.
സാങ്കേതികമായി ഇത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത കാലത്ത് കരിങ്കല്ലിൽ നിർമിച്ചതാണ് ബണ്ട്. ഇപ്പോഴും കൽയത്തൂണുകൾക്കും പാലത്തിനും ഷട്ടറുകൾക്കും കാര്യമായ കേടുപാടുകൾ ഇല്ല. ഏക്കറുകണക്കിന് പാടങ്ങൾ മത്സ്യകൃഷിക്ക് വഴിമാറിയതോടെ ബണ്ട് ഉപയോഗശൂന്യമായി നാട്ടുകാർക്ക് ബാധ്യതയാകുകയാണ്.
നരിയാണ്ടി പ്രദേശത്ത് 70 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവർക്ക് എഴുപുന്നയിൽ എത്താൻ പേനാടി ബണ്ട് കടന്നുപോകണം. 20 അടിയോളം ഉയരമുള്ള ബണ്ടിെൻറ കൽപ്പടവുകൾ താണ്ടി ഒരാൾക്കുമാത്രം നടന്നുപോകാൻ വീതിയുള്ള ബണ്ടിലെ പാലത്തിലൂടെയാണ് യാത്രക്കാർ മറുകര തേടുന്നത്.
പ്രായമായവരും കുട്ടികളും ഏറെ ക്ലേശിച്ചാണ് ബണ്ട് കടക്കുന്നത്. വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയുംവിധം പാലം നിർമിക്കണമെന്ന നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തെ തുടർന്ന് ഒരുവർഷം മുമ്പ് മണ്ണ് പരിശോധന നടത്തിയിരുന്നു. തുടർന്ന് നടപടികളൊന്നും മുന്നോട്ടുപോയിട്ടില്ല. ഇനിയും പാലത്തിനായി എത്രനാൾ കാത്തിരിക്കേണ്ടിവരുമെന്നാണ് നരിയാണ്ടിക്കാരുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.