അരൂർ: അരൂർ മുതൽ തുറവൂർവരെയുള്ള ദേശീയപാതയിൽ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണം നിരവധി അപകടങ്ങൾക്കും മരണത്തിനും കാരണമാകുന്നു.
എരമല്ലൂർ പിള്ളമുക്കിന് സമീപം നിർമാണവുമായി ബന്ധപ്പെട്ട സ്ഥാപിച്ച ബാരിക്കേഡുകളിൽ ബുധനാഴ്ച രാത്രി 11ന് ടിപ്പർ ഇടിച്ച് ഡ്രൈവർ വിനീഷ് (34) മരിച്ചതാണ് ഒടുവിലത്തെ സംഭവം. നിർമാണ സ്ഥലത്തെ തൂണുകൾ കുഴിച്ചിടുമ്പോൾ ഉണ്ടാകുന്ന ചളിയും വെള്ളവും മാറ്റുന്നതിന് ഉപയോഗിക്കുന്ന ടിപ്പറിലെ ഡ്രൈവറാണ് മരണപ്പെട്ടത്. ജോലിക്കിടയുണ്ടായ അപകടമാണ് മരണത്തിന് ഇടയാക്കിയത്. ബാരിക്കേഡുകൾ തിരിച്ചറിയാൻ കഴിയാത്ത വിധം നിർമാണ സ്ഥലങ്ങൾ ഇരുട്ടിലാണ് എന്നതിന്റെ തെളിവാണിത്.
അപകടങ്ങളും ഗതാഗത സ്തംഭനവും തുടർക്കഥയായപ്പോൾ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി മുൻകൈയെടുത്ത് രാഷ്ട്രീയ പാർട്ടി നേതാക്കളെയും കരാറുകാരെയും വിളിച്ച് മുൻകരുതൽ സംവിധാനങ്ങൾ ഒരുക്കാൻ നിർദേശിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണത്തിന് കരാറുകാരുടെ ജീവനക്കാരെ ട്രാഫിക് ജോലികൾക്ക് നിയമിച്ചത്. വലിയ വാഹനങ്ങൾ ദേശീയപാതയിൽനിന്ന് ഒഴിവാക്കുന്നതിന് ഗതാഗതം ക്രമീകരിക്കുന്നതിനും നിർദേശമുണ്ടായിരുന്നു. എന്നാൽ, ഒന്നും പാലിക്കപ്പെട്ടിട്ടില്ല.
ചളിയും വെള്ളവും റോഡിൽ ഒഴുകുന്നതിന് നിയന്ത്രണമില്ലാത്തത് ഇരുചക്രവാഹനങ്ങൾ വീണ് യാത്രക്കാർക്ക് പരിക്കേൽക്കാറുണ്ട്.
ബാരിക്കേഡുകൾവെച്ച് പരിമിതപ്പെടുത്തിയ ദേശീയപാതയിൽ വഴിവിളക്കില്ലാത്തതുമൂലം ഇരുട്ടും അപകടത്തിന് വഴിവെക്കുന്നു. സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകൾ വാഹനങ്ങൾക്ക് കൂടി പ്രയോജനപ്പെടും വിധം ക്രമീകരിക്കാൻ പഞ്ചായത്തുകൾ ഇടപെടണമെന്ന് നാട്ടുകാർ പറഞ്ഞു. നിർമാണത്തിന് തടസ്സം സൃഷ്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നിയമപരമായി നേരിട്ട് കോടികളുടെ നഷ്ടപരിഹാരം ഈടാക്കാൻ കഴിയുന്ന നിയമങ്ങളെ കൂട്ടുപിടിച്ച് നാട്ടുകാരുടെ ജീവൻ പന്താടാൻ ആരെയും അനുവദിക്കില്ലെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
മനുഷ്യജീവന് പുല്ലുവിലയാണ് ഇവിടത്തെ അധികാരികൾ നൽകുന്നതെന്ന് പി.ഡി.പി സംസ്ഥാന കൗൺസിൽ അംഗം ഷാഹുൽ ഹമീദ് പറഞ്ഞു. ദേശീയപാതയിൽ മനുഷ്യക്കുരുതി അവസാനിപ്പിക്കാൻ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജെ.എസ്.എസ് അരൂർ പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കി. എ.കെ. ബാബു അധ്യക്ഷത വഹിച്ചു. യു.കെ. കൃഷ്ണൻ, വി.കെ. ഗൗരീശൻ, കെ.എ. ഫിറോസ്, കെ.പി. ലെനിൻ, നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.