അരൂർ: ദേശീയപാതയോരത്തെ ചന്തിരൂർ ശോഭ ജനറൽ സ്റ്റോഴ്സിൽനിന്ന് ഓട്ടുപാത്രങ്ങൾ മോഷ്ടിച്ച നാല് ഇതര സംസ്ഥാനക്കാർ അരൂർ പൊലീസിന്റെ പിടിയിലായി. ഡൽഹി സീമാപുരി സഹിദാൽ ബിലാൽ (20), വെസ്റ്റ് ബംഗാൾ 24 ഫർഗാന റൂബേൽ (30), ഡൽഹി സീമാപുരി മനീർ (23), ഡൽഹി സീമാപുരി രാഗഫ് (27) എന്നിവരെയാണ് അരൂർ എസ്.എച്ച്.ഒ വി.എസ്. സിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 28ന് രാത്രി ശോഭ ജനറൽ സ്റ്റോഴ്സിൽ പൂട്ടുതകർത്താണ് മോഷണം നടത്തിയത്. ഉരുളികൾ, കിണ്ടി, നിലവിളക്കുകൾ തുടങ്ങിയ ഓട്ടുപാത്രങ്ങളാണ് മോഷ്ടിച്ചത്. അരൂർ പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എരമല്ലൂർ നാഷനൽ ഹൈവേ ഹോട്ടലിന് സമീപത്തുനിന്ന് ഇവർ സഞ്ചരിച്ചിരുന്ന പെട്ടിഓട്ടോറിക്ഷയും ഡ്രൈവറെയും പൊലീസ് ആദ്യം പിടികൂടി.
പെട്ടിഓട്ടോറിക്ഷയുടെ ഡ്രൈവർ റൂബെലിനെ ചോദ്യം ചെയ്തതോടെയാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. മോഷണ സാധനങ്ങൾ വിൽപന നടത്തിയെന്നാണ് ഇവർ പറയുന്നത്. ഇതുസംബന്ധിച്ച സൂചനകളും പൊലീസിന് ലഭിച്ചു. പൊലീസ് സംഘത്തിൽ സബ് ഇൻസ്പെക്ടർ ഗീതാമോൾ, നിതീഷ്, രതീഷ്, വിജേഷ്, ശ്രീജിത് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.