അരൂർ: ദേശീയപാത വികസനത്തിൽ വില്ലേജ് ഓഫിസ് കെട്ടിടം ഇല്ലാതാകുമെന്ന് ആശങ്ക. അരൂർ ക്ഷേത്രത്തിന്റെ വടക്കുവശം ദേശീയപാതക്ക് പടിഞ്ഞാറ് ഭാഗത്ത് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അരൂർ വില്ലേജ് ഓഫിസ് ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റേണ്ടി വരുമെന്ന ആശങ്കയിലാണ് റവന്യൂ വകുപ്പ്.
30 വർഷത്തിലേറെയായി ഓഫിസ് ഇവിടെ നിർമിച്ചിട്ട്. ഓഫിസിനോട് ചേർന്ന സ്ഥലവും റവന്യൂ പുറമ്പോക്കാണ്. ഈ സ്ഥലത്തിന്റെ കുറച്ചുഭാഗം റോഡ് വികസനത്തിന് എടുക്കുമെന്ന് അറിയുന്നു. ഓഫിസിന്റെ സമീപത്തുള്ള വീട്ടുകാരുമായി പഞ്ചായത്ത് ചില നീക്കുപോക്കുകൾക്ക് ആലോചിക്കുന്നുണ്ട്.
വില്ലേജ് ഓഫിസിന്റെ സമീപത്തെ സ്ഥലം അയൽപക്കത്തെ വീട്ടുകാർക്ക് വഴിയാവശ്യത്തിന് വിട്ടുകൊടുക്കുകയും വഴിക്ക് നൽകിയ സ്ഥലത്തിന് പകരം ഓഫിസിന് കുറച്ചുകൂടി സ്ഥലം വീട്ടുകാർ വിട്ടുനൽകുകയും ചെയ്താൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പഞ്ചായത്ത് അധികാരികളും ഇക്കാര്യം കൂടിയാലോചിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ പരിമിതമായ സൗകര്യങ്ങളിൽ വില്ലേജ് ഓഫിസ് പ്രവർത്തിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.