അരൂർ: അരൂർ വ്യവസായ കേന്ദ്രത്തിൽ വർഷങ്ങളായി പ്രവർത്തിക്കാതെ കിടക്കുന്ന സ്വകാര്യ ബോട്ട് കമ്പനി കുമ്പളങ്ങി കായൽ കയ്യേറിയതിനു സി.പി.എം പ്രാദേശിക നേതാക്കളുടെ ഒത്താശയുണ്ടെന്ന് പാർട്ടിയിൽ ആരോപണം ഉയർന്നതിനെ തുടർന്ന് സി.പി.എം നിയോഗിച്ച സമിതി കമ്പനിയിൽ തെളിവെടുപ്പ് നടത്തി. സി.പി.എം അരൂർ ലോക്കൽ കമ്മിറ്റി വിഷയം ചർച്ച ചെയ്യുകയും അന്വഷിക്കാൻ ലോക്കൽ കമ്മറ്റിയിലുള്ള മൂന്നു പേരെ ചുമതലപ്പെടുത്തുകയുമായിരുന്നു. പരാതി ഉയർത്തിയ പാർട്ടി അംഗം ഉൾപ്പെട്ട ബ്രാഞ്ച് യോഗം ഇനി നടക്കും. തുടർന്ന് കമ്മീഷൻ നൽകിയ റിപ്പോർട്ട് ലോക്കൽ കമ്മറ്റി ചർച്ച ചെയ്യും.
ഇതിനിടെ സംഭവസ്ഥലത്ത് കായലിൽ കമ്പനിയോട് ചേർന്ന് മൂന്ന് ചുവന്ന കൊടികൾ സ്ഥാപിച്ചത് ദുരൂഹത ഉയർത്തുന്നുണ്ട്. കമ്മീഷൻ അംഗങ്ങളും കൊടി ആരുടേതാണെന്നുള്ള അന്വേഷണത്തിലാണ്.
സാമൂഹ്യ മാധ്യമങ്ങളിലും വിഷയം ചൂടേറിയ ചർച്ചയായി മാറി. തീരദേശ പരിപാലന നിയമം മത്സ്യത്തൊഴിലാളികൾക്കും കർഷക തൊഴിലാളികൾക്കും ലൈഫ് പദ്ധതിയിൽ വീടുകൾ നിർമ്മിക്കുന്നതിനും തടസ്സമാകുമ്പോൾ, ഏക്കറുകണക്കിന് സ്ഥലങ്ങൾ നികത്തുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനും അധികൃതർ അനുവദിക്കുന്നതാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
പാർട്ടി നിയോഗിച്ച കമ്മീഷന് കമ്പനിയിൽ നടന്ന കായൽ നികത്ത് ബോധ്യമായതായാണ് സൂചന. ഇനിയും ചില ചതുപ്പ് നിലങ്ങൾ നികത്താനുള്ള സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. അരൂർ വില്ലേജ് ഓഫീസിൽ നേരത്തെ ജോലി ചെയ്തിട്ടുള്ള ചില റിട്ട. ഉദ്യോഗസ്ഥരുടെ സഹായവും അറിവും ഭൂമി കൈമാറ്റത്തിലും അനധികൃത നികത്തലിനും പിന്നിലുണ്ടെന്നും സംശയമുണ്ട്. വ്യവസായ കേന്ദ്രത്തിലെ പൂട്ടികിടക്കുന്ന പല കമ്പനികളും വ്യവസായം നടത്താനെന്ന പേരിൽ വാങ്ങിയിട്ട് വലിയ വിലക്ക് മറിച്ച് വിൽക്കുന്നതായും പരാതിയുണ്ട്. ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മൂന്നേക്കറോളം സ്ഥലം സ്വകാര്യ ബോട്ട് കമ്പനിക്ക് ഉണ്ടായിരുന്നെന്ന് പറയുന്നു. എന്നാൽ ഇപ്പോൾ അതിലും വളരെയധികമാണ് ഉള്ളതെന്നും ഇത് അന്വേഷിക്കണമെന്നും നാട്ടുകാർ പറയുന്നു.
ബോട്ട് കമ്പനിക്ക് സമീപമുള്ള സമുദ്രോല്പന്ന കയറ്റുമതി സ്ഥാപനം കുമ്പളങ്ങി കായലിലേക്ക് വളരെയധികം കയറിയാണ് നിലനിൽക്കുന്നത് ഇതും കായൽ കയ്യേറ്റമാണെന്നാണ് പരിസരവാസികൾ പറയുന്നത്. തൊട്ടരികിലുള്ള മറ്റൊരു കമ്പനിയും ഏക്കർ കണക്കിന് സ്ഥലം കായലിൽ കയ്യേറിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.