അരൂർ: പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് വാടകക്ക് കൊടുക്കുന്നതിനെച്ചൊല്ലി വിവാദം കനക്കുന്നു. വിഷയത്തിൽ അഴിമതിയും ക്രമക്കേടും ആരോപിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ സമരത്തിനൊരുങ്ങുകയാണ്. 1992ൽ അരൂർ മത്സ്യമാർക്കറ്റിന് സമീപം നിർമിച്ചിട്ടുള്ള മൂന്നുനിലയുള്ള ഷോപ്പിങ് കോംപ്ലക്സിലെ മുറികൾ നിസ്സാര തുകക്ക് വാടകക്കെടുത്ത് മറിച്ച് നൽകി അഴിമതി നടത്തുന്നുവെന്നാണ് കോൺഗ്രസ് ആരോപണം. പഞ്ചായത്തിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ നഷ്ടമാകുന്നുണ്ടെന്ന് കാട്ടി യു.ഡി.എഫ് നേതാവ് വി.കെ. മനോഹരന്റെയും ഡി.സി.സി മെംബറായ സി.കെ. പുഷ്പന്റെയും നേതൃത്വത്തിൽ വിജിലൻസിന് പരാതി നൽകി.
നിസ്സാര തുകക്ക് വാടകക്കെടുത്ത മുറികൾ 5000 മുതൽ 10,000 രൂപ വരെയുള്ള തുകക്ക് മറിച്ചു നൽകുന്നുണ്ടെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. എൽ.ഡി.എഫ് അംഗങ്ങളുടെ അറിവോടെ നടക്കുന്ന ഈ തിരിമറികൾ ചൂണ്ടിക്കാണിച്ചപ്പോൾ പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യാൻപോലും തയാറായില്ലെന്നും അവർ പറയുന്നു. ഷോപ്പിങ് കോംപ്ലക്സിന്റെ അറ്റകുറ്റപ്പണിക്ക് പഞ്ചായത്ത് കമ്മിറ്റി തയാറാകുന്നില്ലെന്നും മറിച്ചു കൊടുക്കലും വാടകക്ക് എടുക്കലും ഭരണസമിതിയുടെ അറിവോടുകൂടിയാണെന്നും യു.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തി. ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
പാർലമെന്ററി പാർട്ടി നേതാവ് വി.കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി.കെ. പുഷ്പൻ, ഉഷ അഗസ്റ്റിൻ, എം.എൻ. സിമിൽ, കെ.എം. ഇബ്രാഹിംകുട്ടി, പി.ആർ. ജ്യോതിലക്ഷ്മി, സിനി മനോഹരൻ, എലിസബത്ത്, സുമ എന്നിവർ സംസാരിച്ചു.
അരൂർ: പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് വാടകക്കെടുത്ത് മറിച്ച് കൊടുത്തെന്ന് ആരോപിക്കപ്പെട്ടവരോട് വിശദീകരണം ചോദിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി പറഞ്ഞു. അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.