സേവനപ്രവർത്തനത്തിന് വീട്ടിൽനിന്നിറങ്ങിയ സിയാദ് ഇനി വരില്ലെന്ന ഞെട്ടലിൽ പ്രിയപ്പെട്ടവർ

കായംകുളം: സേവനത്തിന് വീട്ടിൽനിന്നിറങ്ങിയ പ്രിയപ്പെട്ടവൻ ഇനിയൊരിക്കലും മടങ്ങിവരില്ലെന്ന വാർത്തയിൽ ഞെട്ടിത്തരിച്ച് കുടുംബം. ജീവകാരുണ്യ-രാഷ്ട്രീയ രംഗങ്ങളിൽ സജീവമായിരുന്ന എം.എസ്.എം സ്കൂളിന് സമീപം വൈദ്യൻപറമ്പിൽ സിയാദിൻെറ (35) അകാലവിയോഗം നാടിനും ഉൾക്കൊള്ളാനാവാത്ത വാർത്തയായിരുന്നു. വിദേശത്തുനിെന്നത്തി ക്വാറൻറീനിൽ കഴിയുന്ന രണ്ടുപേർക്ക് ഭക്ഷണം എത്തിച്ച് മടങ്ങുന്നതിനിടെയാണ് വീടിനുസമീപം കുത്തേറ്റത്. ഡി.വൈ.എഫ്.െഎ പ്രാദേശിക നേതാവായിരുന്ന സിയാദ് സാമൂഹിക-ജീവകാരുണ്യ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. കണ്ടെയ്ൻമൻെറ് സോണായി നാട് അടഞ്ഞുകിടന്നപ്പോൾ പ്രതിസന്ധിയിലായവർക്ക് സഹായങ്ങളുമായി മുന്നിലുണ്ടായിരുന്നു. മത്സ്യവ്യാപാരിയായിരുന്ന സിയാദ് സ്വന്തം കഷ്ടതകൾ കണക്കിലെടുക്കാതെയാണ് മറ്റുള്ളവരെ സഹായിക്കാൻ ഇറങ്ങിയിരുന്നത്. ക്വാറൻറീൻ കുടുംബങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നതിൽ കണിശത പുലർത്തി മാതൃക തീർത്തിരുന്നു. മൂടയിൽ ജങ്ഷനിൽ ക്വാറൻറീനിലിരിക്കുന്ന രണ്ടുപേർക്ക് മുടങ്ങാതെ ഭക്ഷണം എത്തിച്ചിരുന്നത് സിയാദായിരുന്നു. പതിവുപോലെ ഭക്ഷണം എത്തിച്ചശേഷം മടങ്ങിവരാമെന്നു പറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്. അത് എന്നേക്കുമുള്ള യാത്രപറച്ചിലായിരിക്കുമെന്ന് ഭാര്യ ഖദീജയും കരുതിയില്ല. സൗമ്യസ്വഭാവക്കാരനായ സിയാദിനെപ്പറ്റി നാട്ടുകാർക്കെല്ലാം നല്ലതേ പറയാനുള്ളൂ. എം.എസ്.എം ബ്രദേഴ്സ് എന്ന കൂട്ടായ്മയിലൂടെ നാട്ടിലെ കഷ്ടത നേരിടുന്നവരെ സഹായിക്കുന്നതിലും സജീവമായിരുന്നു. സ്കൂൾ പരിസരത്ത് സാമൂഹികവിരുദ്ധ സംഘർഷങ്ങൾ പതിവായതോടെ ഇതിനെതിരെയും കൂട്ടായ്മ രംഗത്തുവന്നിരുന്നു. താവളം നഷ്ടമായ മാഫിയ സംഘങ്ങൾ സിയാദിനെയാണ് ശത്രുവായി കണ്ടത്. ഇതിൻെറ പകയാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചതെന്നാണ് പറയുന്നത്. വീടിന് 100 മീ. അകലെ െവച്ചാണ് കുത്തേറ്റത്. കരളിന് മാരക മുറിവേറ്റതാണ് മരണകാരണമായത്. ഒാടിയെത്തിയവരെ കത്തിചുഴറ്റി ഭയപ്പെടുത്തിയാണ് അക്രമികൾ രക്ഷപ്പെട്ടത്. ബാപ്പയുടെ വിയോഗമറിയാതെ വരവും പ്രതീക്ഷിച്ചിരിക്കുന്ന കുഞ്ഞുമക്കളായ െഎഷമോളും (അഞ്ച്), ഹൈറമോളും (ഒന്നര) നാടിൻെറയും വീടിൻെറയും നൊമ്പരമാകുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.