ദ്രൗപതിയെ അപമാനിച്ചപ്പോള്‍ പുലര്‍ത്തിയ മൗനം ഇന്നും സമൂഹം തുടരുന്നു –ഡോ.എം. ലീലാവതി

തിരൂര്‍: സ്ത്രീ ആക്രമിക്കപ്പെടുന്നത് നിസ്സംഗതയോടെ നോക്കിനില്‍ക്കുന്ന കാലത്ത്, സ്ത്രീസ്വത്വവും അവളുടെ പോരാട്ടങ്ങളും ചൂടന്‍ ചര്‍ച്ചാവിഷയമായ കാലത്ത് പ്രതിരോധത്തിന്‍െറ പുതിയ ശബ്ദവും മാനങ്ങളും പങ്കുവെച്ച് മാധ്യമം ലിറ്റററി ഫെസ്റ്റിലെ പെണ്‍പോരാട്ടം സെഷന്‍. ഹുംറ ഖുറൈശി, ഡോ.എം. ലീലാവതി, ജയശ്രീ കമ്പാര്‍, ഡോ. ഖദീജ മുംതാസ്, ഭാഗ്യലക്ഷ്മി, ഉമ്മുല്‍ ഫായിസ എന്നിവരാണ് പങ്കെടുത്തത്. കൗരവസഭയില്‍ ദ്രൗപതി അപമാനിക്കപ്പെട്ടപ്പോള്‍ മിണ്ടാതിരുന്ന അന്നത്തെ സമൂഹം തന്നെയാണ് ഇന്നുമുള്ളതെന്ന് ഡോ. ലീലാവതി പറഞ്ഞു. ‘ന$സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്ന മനുവാചകത്തിന്‍െറ വിശാലാര്‍ഥം സ്ത്രീ പൂജിക്കപ്പെടണം എന്നാണെങ്കിലും അവള്‍ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല എന്ന തെറ്റായ വ്യാഖ്യാനത്തിലേക്കാണ് എത്തിച്ചേര്‍ന്നത്. കരബലം കൊണ്ട് പുരുഷനെ തോല്‍പിക്കാനായില്ളെങ്കിലും വാക്കുകൊണ്ടും കര്‍മം കൊണ്ടും എന്നും സ്ത്രീ പോരാടേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വലതുപക്ഷ ഭരണകൂടം മുസ്ലിം സമൂഹത്തെക്കുറിച്ച് തെറ്റായ മിത്തുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹുംറ ഖുറേശി പറഞ്ഞു. വനിതദിനമെന്ന സങ്കല്‍പത്തില്‍ തനിക്ക് വിശ്വാസമില്ല. എല്ലാ ദിവസവും സ്ത്രീകള്‍ക്കുള്ളതാണെന്നും എന്തുകൊണ്ട് നാം പുരുഷന്മാര്‍ക്കായി ഒരു ദിനം ആഘോഷിക്കുന്നില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.സ്ത്രീ എന്താണെന്ന് മനസ്സിലാക്കേണ്ടത് അവളുടെ എഴുത്തിലൂടെയും കലയിലൂടെയുമാണെന്ന് ഡോ. ഖദീജ മുംതാസ് പറഞ്ഞു. മതത്തിലും വിദ്യാഭ്യാസത്തിലും സമൂഹത്തിന്‍െറ എല്ലായിടത്തും ആണധികാരത്തിന്‍െറ സ്വാധീനത്തിലാണ്. ഇതില്ലാതായാല്‍ മാത്രമേ സമൂഹത്തില്‍ സ്ത്രീത്വം നിലനിര്‍ത്താനാവൂ എന്ന് അവര്‍ പറഞ്ഞു.

സ്ത്രീകളുടെ സുരക്ഷക്കായി സര്‍ക്കാര്‍ പദ്ധതികളല്ല വേണ്ടത്, മറിച്ച് അവളുടെ സംരക്ഷണ ചുമതല അവള്‍ സ്വയം ഏറ്റെടുക്കേണ്ടതുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സമൂഹത്തിന്‍െറയും പുരുഷന്‍െറയും ഉത്തരവാദിത്തം എന്നതിനപ്പുറം സ്ത്രീക്കുവേണ്ടി സംസാരിക്കേണ്ടതും ശബ്ദമുയര്‍ത്തേണ്ടതും അവള്‍ തന്നെയാണെന്ന് ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.സ്ത്രീയെ വെറും ശരീരമായി കാണാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായെന്നും ഇത്രയും നാളത്തെ ശാക്തീകരണ പ്രക്രിയയിലൂടെയും ഈ തെറ്റായ ധാരണക്ക് മാറ്റം വരുത്താനായിട്ടില്ളെന്നും ജയശ്രീ കമ്പാര്‍ പറഞ്ഞു. സ്ത്രീകളുടെ കടമകളെ പുനര്‍നിര്‍വചിക്കേണ്ടതുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലിം സ്ത്രീകളുടെ ഗൗരവത്തിലുള്ള ഇടപെടലുകളും ചിന്തകളും കാണാന്‍ ആരും തയാറാവുന്നില്ളെന്നും പലപ്പോഴും മാധ്യമങ്ങളുള്‍പ്പെടെ അവരെ അവതരിപ്പിക്കുന്നതുതന്നെ തെറ്റായ രീതിയിലാണെന്നും ഉമ്മുല്‍ ഫായിസ അഭിപ്രായപ്പെട്ടു. വ്യത്യസ്തമായ സ്ത്രീ പോരാട്ടങ്ങള്‍പോലും നഗരകേന്ദ്രിത ഫെമിനിസ്റ്റ് അധീശത്വത്തിന്‍െറ പശ്ചാത്തലത്തില്‍ ഒതുങ്ങിപ്പോവുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പങ്കെടുത്തവര്‍ക്ക് മാധ്യമത്തിന്‍െറ ഉപഹാരം സബ് എഡിറ്റര്‍ വി.പി. റജീന നല്‍കി.

Tags:    
News Summary - Literary Fest 2017 - Madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.