പേരാമ്പ്ര: ജീവൻ പണയംവെച്ച് കോവിഡ് പ്രതിരോധത്തിലേർപ്പെടുന്ന നഴ്സുമാർക്ക് മാതൃകയായ സിസ്റ്റർ ലിനിയുടെ ജീവത്യാഗത്തിന് ഇന്ന് രണ്ടുവയസ്സ്. ആത്മാർഥ സേവനത്തിെൻറ ആൾരൂപമായ ഈ മാലാഖ തെൻറ ദൗത്യമവസാനിപ്പിച്ച് മടങ്ങിയെങ്കിലും അവരുടെ പാതയിൽ, ഇന്ന് മറ്റൊരു വൈറസിനെ തുരത്താൻ ലോകമെങ്ങുമുള്ള ആരോഗ്യ പ്രവർത്തകർ അഹോരാത്രം പരിശ്രമിക്കുകയാണ്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രോഗിയിൽനിന്ന് നിപ വൈറസ് ബാധയേറ്റ ലിനി 2018 മേയ് 21ന് മരണത്തിന് കീഴടങ്ങി. താൻ പരിചരിക്കുന്ന രോഗികളെ അളവറ്റ് സ്നേഹിച്ചിരുന്ന ലിനി നിപ വൈറസ് ബാധയേറ്റ യുവാവ് ഛർദിക്കുമ്പോൾ പുറത്ത് തടവിക്കൊടുത്തിരുന്നു. അനുജനെപ്പോലെ കണ്ടാണ് അവർ അവനെ പരിചരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസൊലേറ്റഡ് ഐ.സി.യുവിൽനിന്ന് ഡ്യൂട്ടി നഴ്സിനോട് വാങ്ങിയ തുണ്ടുകടലാസിൽ, വിദേശത്തുള്ള ഭർത്താവ് സജീഷ് പുത്തൂരിന് അവർ എഴുതിയ കത്ത് ലോകത്തെ തന്നെ കരയിപ്പിച്ചു. ‘ഞാൻ യാത്രയിലാണ്, നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല, സോറി...’ എന്ന് തുടങ്ങുന്ന ഏതാനും വരികളിൽ മക്കളെക്കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം ഉണ്ടായിരുന്നു. ലിനി യാത്രയായത് മുലകുടി മാറാത്ത മകൻ ഉൾപ്പെടെയുള്ളവരെ തനിച്ചാക്കിയായിരുന്നു. 16ന് രാവിലെ ഡ്യൂട്ടിക്ക് പോയ ലിനി പിന്നീട് തിരിച്ചുവന്നില്ല.
പ്രിയതമ രോഗം മൂർച്ഛിച്ച് ആശുപത്രിയിലാണെന്നറിഞ്ഞതോടെ ഭർത്താവ് സജീഷ് വിദേശത്തുനിന്ന് നാട്ടിലെത്തിയിരുന്നു. അവസാനമായി ലിനിയെ ഐ.സി.യുവിൽ കയറി കാണുകയും ചെയ്തു. പിറ്റേദിവസം അവൾ യാത്രയായി.
ലിനിയോടുള്ള ആദരവായി സർക്കാർ സജീഷിന് കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ക്ലർക്കായി ജോലി നൽകി. താലൂക്ക് ആശുപത്രിയിലെ ഒരു ബ്ലോക്കിന് ലിനിയുടെ പേരുനൽകി. കൂടാതെ കല്ലോട് ലിനി സ്മാരക ബസ് ബേ നിർമിക്കുന്നുമുണ്ട്. ലോകാരോഗ്യ സംഘടനയും ലിനിയുടെ ജീവത്യാഗത്തെ അനുസ്മരിച്ചിട്ടുണ്ട്. ഇളയ മകൻ സിദ്ധാർഥ് ടെലിവിഷനിൽ ലിനിയുടെ ചിത്രം കാണുമ്പോൾ ഇപ്പോഴും അമ്മ എന്നുപറഞ്ഞ് തുള്ളിച്ചാടും. നാല് വയസ്സ് പൂർത്തിയായ അവനെ എൽ.കെ.ജിയിൽ ചേർക്കാനുള്ള തയാറെടുപ്പിലാണ്. മൂത്ത മകൻ ഋതുൽ ചെമ്പനോട റെയ്മണ്ട് സ്കൂളിൽ രണ്ടാം തരത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.