കോട്ടയം: അഭിഭാഷക പ്രതിഷേധത്തിനിടെ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരെ അസഭ്യവർഷം നടത്തിയ സംഭവത്തിൽ ഹൈകോടതി രജിസ്ട്രാർക്ക് ജില്ല ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും റിപ്പോർട്ട് നൽകി. ഇതിൽ രജിസ്ട്രാർ അന്വേഷണം നടത്തിയ ശേഷമാകും തുടര്‍നടപടികള്‍. അതിനിടെ, വിഷയം ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. അസോസിയേഷൻ ഭാരവാഹികളും ഉന്നത ജുഡീഷ്യൽ ഉദ്യോഗസ്ഥരും വെള്ളിയാഴ്ച ഹൈകോടതിയിലെത്തി അനുനയനീക്കങ്ങൾ ആരംഭിച്ചു. കോട്ടയം ബാർ അസോസിയേഷൻ കോടതി ബഹിഷ്കരണവും അവസാനിപ്പിച്ചു.
പ്രതി വ്യാജരേഖ ചമച്ച് ജാമ്യംനേടിയ സംഭവത്തിൽ അഭിഭാഷകൻ പി.എ. നവാബിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ബാർ അസോസിയേഷൻ വ്യാഴാഴ്ച നടത്തിയ കോടതി ബഹിഷ്കരണത്തിനിടെയായിരുന്നു അസാധാരണ സംഭവങ്ങൾ. കോട്ടയം കോടതി കോംപ്ലക്സിൽ അഭിഭാഷകർ നടത്തിയ പ്രകടനത്തിനിടെയാണ് വനിത മജിസ്ട്രേറ്റിനെ അപമാനിക്കുന്ന മുദ്രാവാക്യങ്ങൾ വിളിച്ചത്. ‘പോ പുല്ലേ, പോടീ പുല്ലേ... പോടീ പുല്ലേ സി.ജെ.എമ്മേ...’,‘ആളിക്കത്തിപ്പടരും തീയിൽ സി.ജെ.എം തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങളായിട്ടായിരുന്നു അഭിഭാഷകരുടെ പ്രകടനം. മജിസ്ട്രേറ്റിന്റെ ഡയസിന് സമീപവുമെത്തി ഇരുന്നൂറോളം അഭിഭാഷകർ മുദ്രാവാക്യം വിളിച്ചു. ഇതോടെ കോടതി നടപടികൾ എട്ട് മിനിറ്റോളം തടസ്സപ്പെട്ടതായി മജിസ്ട്രേട്ട് ദൈനംദിന റിപ്പോർട്ടിൽ രേഖപ്പെടുത്തി. ഇതിന്റെ തുടർച്ചയായിട്ടാണ് ജില്ല ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും ഹൈകോടതിയിൽ സംഭവങ്ങൾ വിശദീകരിച്ച് റിപ്പോർട്ട് നൽകിയത്.
അതേസമയം, പരാതി ലഭിക്കാത്തതിനാൽ അഭിഭാഷകർക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. വെള്ളിയാഴ്ച ഏറ്റുമാനൂർ കോടതിയും അഭിഭാഷകർ ബഹിഷ്കരിച്ചെങ്കിലും വൈകീട്ടോടെ ബഹിഷ്കരണം അവസാനിപ്പിച്ചതായി കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.എ. പ്രസാദ് പറഞ്ഞു. ഒത്തുതീർപ്പിന്റെ ഭാഗമായിട്ടാണ് തീരുമാനമെന്നാണ് വിവരം.
അഡ്വ. എം.പി. നവാബിനെ രണ്ടാംപ്രതിയാക്കിയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. 2013ൽ തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട മണർകാട് സ്വദേശി രമേശൻ കരമടച്ച വ്യാജ രസീതുണ്ടാക്കി അഡ്വ. പി.എം. നവാബ് വഴി കോടതിയിൽനിന്ന് ജാമ്യം നേടി. പിന്നാലെ ഇയാൾ ഒളിവിൽപോയി. ഇതോടെ പ്രതിക്ക് ജാമ്യംനിന്നവരെ കോടതി വിളിച്ചുവരുത്തി. ഇതിലൊരാൾ താൻ ജാമ്യം നിന്നിട്ടില്ലെന്ന് കോടതിയെ അറിയിച്ചു. തുടർന്ന് അന്വേഷണത്തിൽ ജാമ്യത്തിനായി കോടതിയിൽ സമർപ്പിച്ച കരമടച്ച രസീത് വ്യാജമാണെന്ന് കണ്ടെത്തിയതോടെ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ ശിരസ്തദാർ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതിൽ രമേശനെ ഒന്നാം പ്രതിയും പി.എം. നവാബിനെ രണ്ടാം പ്രതിയുമാക്കി കേസെടുക്കുകയായിരുന്നു. എന്നാൽ, പ്രതി പരിചയപ്പെടുത്തുന്നയാളെ ജാമ്യക്കാരനെന്ന് കോടതിയിൽ സാക്ഷ്യപ്പെടുത്തുക മാത്രമാണ് അഭിഭാഷകൻ ചെയ്യുന്നതെന്നാണ് ബാർ അസോസിയേഷൻ പറയുന്നത്. മറ്റ് ഇടപെടലുകളൊന്നും അഭിഭാഷകർ നടത്താറില്ല. ഇത്തരം സംഭവങ്ങളിൽ അഭിഭാഷകനെതിരെ കേസെടുക്കാറില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അഡ്വ. നവാബ് മുൻകൂർ ജാമ്യവും നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.