ബംഗളൂരു: പി.ഡി.പിയുടെ സിൽവർ ജൂബിലി ആഘോഷത്തിന് തൃശൂർ ശക്തൻ നഗറിൽ രാവിലെ പതാക ഉയരുേമ്പാൾ ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ബംഗളൂരു ബെൻസൻ ടൗണിലെ ഫ്ലാറ്റിൽ മന്ത്രി കെ.ടി. ജലീലുമായി തെൻറ സങ്കടങ്ങൾ പങ്കുവെക്കുകയായിരുന്നു. ശാരീരിക വിഷമതകൾ വിവരിച്ച മഅ്ദനി, കേസ് നീണ്ടുപോകുന്നതിൽ ആസൂത്രിത നീക്കമുണ്ടെന്ന് സംശയിക്കുന്നതായും ൈവകിയാണെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും പറഞ്ഞു.
‘പ്രമേഹം നിയന്ത്രണ വിധേയമാവുന്നില്ല. വ്രതമെടുത്താൽപോലും 600ന് മേലെയാണ് ഷുഗർ. ഭക്ഷണക്കാര്യത്തിൽ സൂക്ഷ്മത പാലിക്കുന്നുണ്ട്. ധാന്യങ്ങളൊന്നും കഴിക്കുന്നില്ല. കൊടുംചൂടിൽപോലും ശരീരം തണുക്കുന്നു. മുമ്പ് നേരെ തിരിച്ചായിരുന്നു. ഇതുകാരണം പലപ്പോഴും ഉറങ്ങാതിരിക്കും. വായനയില്ല. പത്രങ്ങളുടെ തലക്കെട്ട് നോക്കും; അത്രമാത്രം’.
നീട്ടിവെച്ച ഇടതുകാൽ നോക്കി ‘കാലൊക്കെ ശോഷിച്ചു’ എന്ന് മന്ത്രി ചൂണ്ടിക്കാട്ടിയപ്പോൾ, കാൽമുട്ടിന് താഴെ മുഴുവൻ മരവിച്ചെന്ന് മഅ്ദനി പറഞ്ഞു. തൊട്ടാലൊന്നും അറിയുന്നില്ല. പൊതുവെ ആരോഗ്യം ക്ഷയിച്ചതിെൻറ പ്രശ്നവുമുണ്ട്. ഒരാഴ്ചയായി ചെറിയ വ്യത്യാസമുണ്ട്. നേരത്തേ ഒന്നും ചെയ്യാൻ വയ്യായിരുന്നു. പിന്നെ എല്ലാത്തിനും സമയം നിശ്ചയിക്കപ്പെട്ടിട്ടുണ്ടല്ലോ. അതുവരെ ഇങ്ങനെയൊക്കെ അഭിമുഖീകരിക്കേണ്ടി വരും- മഅ്ദനി പറഞ്ഞു.
‘കേസൊന്ന് തീർന്നുകിട്ടുന്നില്ല. കാര്യമില്ലാതെ നീട്ടിക്കൊണ്ടുപോവുകയാണ്. 25,000 രൂപയാണ് േപ്രാസിക്യൂട്ടർക്ക് ഒരു ദിവസം കിട്ടുന്നത്. 10 ദിവസം നീണ്ടു കിട്ടിയാൽ രണ്ടര ലക്ഷം രൂപ ലഭിക്കും. സർക്കാറിന് ഇതൊന്നും വിഷയമല്ലാത്തതുകൊണ്ട് ശ്രദ്ധയില്ല. നാലുമാസം കൊണ്ട് തീർക്കാമെന്നു സുപ്രീംകോടതിയിൽ േപ്രാസിക്യൂഷൻ പറഞ്ഞിട്ട് ഇപ്പോൾ നാലുവർഷമാകുന്നു. അത്രയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴും അത്രയേ ഉള്ളൂ. എന്തായാലും നീതി ലഭ്യമാകുമെന്ന പ്രതീക്ഷയുണ്ട്്. അൽപം ൈവകിയാണെങ്കിലും. ആ ഒരു പ്രതീക്ഷയും ദൈവത്തിലുള്ള ഉറച്ച വിശ്വാസവുമാണ് എന്നെ നയിക്കുന്നത്.’’- മഅ്ദനി പറഞ്ഞു. പുട്ടപർത്തിയിൽ വിഷുവിനോടനുബന്ധിച്ച് നടക്കുന്ന മതസൗഹാർദ സമ്മേളനത്തിൽ മുഖ്യാതിഥിയായി പെങ്കടുക്കാനുള്ള യാത്രക്കിെടയാണ് മന്ത്രി കെ.ടി. ജലീൽ മഅ്ദനിയെ കാണാനെത്തിയത്.
വിചാരണ പ്രഹസനം –മന്ത്രി
ബംഗളൂരു: അബ്ദുന്നാസിർ മഅ്ദനിയുടെ പേരിൽ നടക്കുന്ന വിചാരണ പ്രഹസനമാണെന്ന് മന്ത്രി കെ.ടി. ജലീൽ. സ്വകാര്യ യാത്രക്കിടെ വെള്ളിയാഴ്ച ബംഗളൂരുവിലെ വസതിയിൽ മഅ്ദനിയെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഅ്ദനി കുറ്റക്കാരനല്ലാത്തതുകൊണ്ടാണ് കേസ് നീണ്ടുപോകുന്നത്. കുറ്റക്കാരനായിരുന്നെങ്കിൽ എന്നോ കേസ് അവസാനിപ്പിച്ച് അദ്ദേഹത്തെ ശിക്ഷിക്കുമായിരുന്നു. വിസ്തരിച്ച സാക്ഷികളെത്തന്നെ വീണ്ടും വിസ്തരിക്കുകയാണ്. കേസ് അനന്തമായി നീട്ടുന്നതിലൂടെ ഇവിടെനിന്ന് എങ്ങോട്ടും ചലിക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് മഅ്ദനി പറയുന്നത്. തീർച്ചയായും പോകണം. ഇപ്പോൾ നടക്കുന്ന വിചാരണ പ്രഹസനമാണ്. അതിനൊരു അറുതി വരുത്തണം- മന്ത്രി പറഞ്ഞു.
കേസ് വിചാരണ പെെട്ടന്ന് പൂർത്തിയായി കേരളത്തിലേക്ക് മടങ്ങാൻ കർണാടക സർക്കാർ താൽപര്യമെടുക്കണം. ജുഡീഷ്യറിയല്ല കേസ് നീട്ടിക്കൊണ്ടുപോകുന്നത്. സർക്കാറിന് താൽപര്യമുണ്ടെങ്കിൽ കേസ് വേഗം അവസാനിപ്പിക്കാനാവും. 2014ൽ സുപ്രീംകോടതിയിൽ നാലു മാസത്തിനുള്ളിൽ കേസ്തീർക്കാമെന്ന് നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുകയാണ്. പ്രോസിക്യൂട്ടർക്ക് 25000 രൂപ ദിവസവും ലഭിക്കുന്നുണ്ട്.
കേസ് നീട്ടിക്കൊണ്ടുപോയാൽ കൂടുതൽ നേട്ടം പ്രോസിക്യൂട്ടർക്കാണ്. കേരള സർക്കാറിന് ഇക്കാര്യത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം നേരത്തേ തന്നെ ചെയ്തിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷേ, അതിനൊന്നും വേണ്ടത്ര പ്രതികരണം ലഭിക്കുന്നില്ല- ജലീൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.