കോട്ടയം: നീണ്ട നിയമപോരാട്ടശേഷം കെ.എസ്.ആർ.ടി.സി സ്വന്തമാക്കിയ ദീർഘദൂര സർവിസുകൾ വീണ്ടും സ്വകാര്യമേഖലയിൽ എത്തുമെന്ന് ആശങ്ക. അതു സംഭവിച്ചാൽ കോർപറേഷൻ അടച്ചുപൂട്ടലിലേക്ക് പോകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ആരും തടയാനില്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
ദീർഘദൂര സർവിസുകൾ വിട്ടുകൊടുക്കുന്നത് പരിശോധിക്കുമെന്ന് ചാനൽ പരിപാടിക്കിെട സ്വകാര്യ ബസുടമകൾക്ക് ഗതാഗത മന്ത്രി ഉറപ്പുനൽകിയിരുന്നു. ഇതാണ് ആശങ്ക ഉയർത്തുന്നത്.
കെ.എസ്.ആർ.ടി.സി വരുമാനത്തിെൻറ 95 ശതമാനവും ബസുകളിൽനിന്നാണ്. അതിനിടെയാണ് ദീർഘദൂര സർവിസുകളുടെ നിലനിൽപിനും ഭീഷണിയുയർന്നത്. ലാഭനഷ്ടക്കണക്ക് നോക്കാതെ പ്രശസ്തി കിട്ടുന്ന പദ്ധതികൾ നടപ്പാക്കാനാണ് ശ്രമമെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. ഏറെ കൊട്ടിഗ്ഘോഷിച്ച ബോണ്ട് സർവിസ് കനത്ത നഷ്ടത്തിലാണ്. ബോണ്ട് ഓടുന്നതിൽ രാവിലെയും വൈകീട്ടും ഒരു ഭാഗത്തേക്ക് മാത്രം ഇരുന്ന് യാത്ര ചെയ്യാനുള്ള യാത്രക്കാരെ കിട്ടും.
25 ശതമാനം യാത്രക്കൂലി കൂടുതലുമാകും. എന്നാൽ, ഇവക്ക് റിട്ടേൺ ട്രിപ്പിൽ എന്തുകിട്ടുന്നു എന്നത് പരിഗണിക്കുന്നില്ല. ബോണ്ട് ഓടുന്ന സമയം 'പീക് ടൈം' ആണ്. 53 പേരെ കയറ്റാവുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റിൽ രാവിലെ 8.30 മുതൽ 10 വരെയും വൈകീട്ട് 4.30 മുതൽ ആറുവരെയും നൂറുപേരെങ്കിലും കാണും. ആ സമയത്താണ് പരമാവധി 52 യാത്രക്കാരുമായി ബോണ്ട് സർവിസ് നടത്തുന്നത്.
ലക്ഷങ്ങൾ രൂപ മുടക്കി ആരംഭിച്ച പാർസൽ, കൊറിയർ സർവിസ് പദ്ധതി എങ്ങുമെത്തിയില്ല. മൂന്നുലക്ഷം വരെ ചെലവഴിച്ച് കടകളാക്കിയ ബസുകളുടെ സ്ഥിതിയും ഇതുതന്നെ.കോട്ടയത്ത് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ബസ് തട്ടുകടയും തപ്പിത്തടയുമെന്ന് ജീവനക്കാർ പറയുന്നു.
കഴിഞ്ഞകാലങ്ങളിൽ കെ.എസ്.ആർ.ടി.സിയെ നയിച്ച ടോമിൻ തച്ചങ്കരി, എം.പി. ദിനേശ്, ബിജു പ്രഭാകർ എന്നിവരുടെ പ്രവർത്തനം സംബന്ധിച്ച താരതമ്യംപോലും േകാർപറേഷെൻറ നിലവിലെ ദയനീയാവസ്ഥ പുറത്തുകൊണ്ടുവരും. ആകെയുള്ള 6300 ബസിൽ 2019 ജനുവരിയിൽ ടോമിൻ തച്ചങ്കരി ഓടിച്ചത് 4403 ബസാണ്. 2020 ജനുവരിയിൽ എം.പി. ദിനേശ് 4425 ബസ് ഓടിച്ചു. കോവിഡ് കാലമായിരുെന്നങ്കിലും ബസ് സർവിസുകൾക്ക് ഒരു നിയന്ത്രണവും ഏർപ്പെടുത്താതിരുന്ന 2021ഏപ്രിലിൽ ബിജു പ്രഭാകർ ഒാടിച്ചത് 2825 ബസ് മാത്രമാണ്. യഥാക്രമം 28 ലക്ഷം, 28.5 ലക്ഷം, 11.27 ലക്ഷം എന്നിങ്ങനെയാണ് ഓരോരുത്തരുടെയും കാലത്തെ പ്രതിദിന യാത്രക്കാർ. 1443589, 1603700, 950700 എന്നിങ്ങനെയായിരുന്നു പ്രതിദിന ഓട്ടകിലോമീറ്റർ. പ്രതിദിന വരുമാനം- 611.97 ലക്ഷം, 660.73 ലക്ഷം, 307.51 ലക്ഷം. കിലോമീറ്റർ വരുമാനം -42.39 രൂപ, 41.20 രൂപ, 32.35 രൂപ. ബസ് ഒന്നിന് ലഭിച്ച വരുമാനം- 13899, 14931, 10884 രൂപ. കോവിഡ് നിയന്ത്രണം വന്നതോടെ മൊത്തം തകിടം മറിയുകയും ചെയ്തു. അതിനിടയിലാണ് പ്രധാന വരുമാന മേഖലയായ ദീർഘ ദൂര സർവീസുകൾ കൈമാറാനുള്ള നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.