കോട്ടയം: കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ 12 മണിക്കൂർ ജോലി നിർദേശം ആളെക്കൊല്ലിയാകുമെന്ന് ആശങ്ക. എട്ടുമണിക്കൂർ ജോലിയാണ് 12 മണിക്കൂറായത്. ജീവനക്കാർക്കിടയിെല ഉയർന്ന മരണനിരക്കിന് ഒരു കാരണം കടുത്ത ജോലി സമ്മർദമാണെന്ന കോർപറേഷൻ കണ്ടെത്തൽ നിലനിൽക്കെയാണ് സമയത്തിൽ വർധന വരുത്തിയത്.
പല ട്രിപ്പിലും ഇതിൽ കൂടുതൽ ജോലി ചെയ്യുന്നവരുണ്ട്. എന്നാൽ, അവർക്ക് മതിയായ വിശ്രമം നൽകിയാണ് അടുത്ത ജോലിക്ക് നിയോഗിക്കാറ്. പരിഷ്കരണത്തോടെ ഇതിന് മാറ്റം വന്നു. 12 മണിക്കൂർ ഡ്യൂട്ടിയിൽ 10 മണിക്കൂർ ഓടിക്കണമെന്നാണ് നിബന്ധന. ഇത് അപകടങ്ങൾ കൂട്ടുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. 2021 ജൂൺ 29ലെ 1001ാം നമ്പർ ഉത്തരവാണ് വിവാദമായത്. 2021 ജൂൺ 16ൽ പുറത്തിറക്കിയ 1601ാം നമ്പർ ഉത്തരവ് തിരുത്തിയാണ് ഇൗ ഉത്തരവിറക്കിയത്. ആദ്യ ഉത്തരവിൽ 12 ൽ എട്ട് ൈഡ്രവിങ്ങും നാല് മണിക്കൂർ വിശ്രമവുമായിരുന്നു നിർദേശം.
12 മണിക്കൂർ ഡ്യൂട്ടി നിയമവിരുദ്ധമാണെന്നായിരുന്നു ജൂൺ 18ന് അംഗീകൃത സംഘടനകളുമായുള്ള ചർച്ചക്കുള്ള അജണ്ടയിൽ കെ.എസ്.ആർ.ടി.സി സി.എം.ഡി വ്യക്തമാക്കിയത്. 'മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് നിയമം അനുസരിച്ച് ദീർഘദൂര സർവിസുകളിൽ ൈഡ്രവറെയും കണ്ടക്ടറെയും പരമാവധി എട്ടുമണിക്കൂറിൽ കൂടുതൽ തുടർച്ചയായി നിയോഗിക്കരുത്.
ഓർഡിനറി സർവിസുകളിൽ ഇവരെ സിംഗിൾ ഡ്യൂട്ടിക്ക് മാത്രമേ ഉപയോഗിക്കാവൂ. ബസ് ഷെഡ്യൂളുകളെ ബാധിക്കാത്ത തരത്തിൽ ജീവനക്കാരുടെ ഷെഡ്യൂളുകൾ ഇതിനുതകുമാറ് പുനഃക്രമീകരിക്കുന്നതാണ്' എന്നാണ് പറയുന്നത്. 2017 ഡിസംബർ 12ന് കേരള ഹൈകോടതിയും കെ.എസ്.ആർ.ടി.സിയിൽ എട്ടുമണിക്കൂർ ഡ്യൂട്ടി നടപ്പാക്കാൻ ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.