കോട്ടൂർ ആന പുനരധിവാസകേന്ദ്രം മുഖംമിനുക്കുന്നു

കാട്ടാക്കട: ലോകത്തെ ഏറ്റവും വലിയ ആന പരിപാലനകേന്ദ്രമാകാൻ ഒരുങ്ങി കോട്ടൂർ ആന പുനരധിവാസകേന്ദ്രം. ഒന്നാംഘട്ടം 2021 ഫെബ്രുവരിയിൽ കമീഷൻ ചെയ്യും. കോട്ടൂരിൽ നിലവിലുള്ള 16 ആനകളെ ഇവിടേക്ക് മാറ്റും. 50 ആനകളെ പാർപ്പിക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുങ്ങുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 108 കോടി രൂപ ചെലവിലാണ് പദ്ധതി. ഒന്നാംഘട്ട നിർമാണപ്രവർത്തനങ്ങൾ 2019ലാണ് ആരംഭിച്ചത്. 71.9 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.

കോട്ടൂർ വനമേഖലയിലെ 176 ഹെക്ടർ വനഭൂമിയിൽ ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലെന്നപോലെ പാർപ്പിക്കാവുന്നതരത്തിൽ ഉരുക്ക് തൂണുകളാലും ഉരുക്ക് വലകളാലും പ്രത്യേകമായി വലയം ചെയ്ത അമ്പത് ആവാസകേന്ദ്രങ്ങളടക്കം വിശാലമായ സൗകര്യങ്ങളോടെയാണ് നവീകരിക്കുക. ഇതിൽ 35 എണ്ണം ഒന്നാംഘട്ടത്തിലും ശേഷിക്കുന്നവ രണ്ടാം ഘട്ടത്തിലും പൂർത്തിയാക്കും. നെയ്യാർഡാമിൽ ചെക്ക് ഡാമുകൾ നിർമിക്കുന്നതടക്കം വിവിധ ജലാശയങ്ങൾ, കുട്ടിയാനകളുടെ പരിപാലനത്തിന് പ്രത്യേക സങ്കേതങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാകും. ഭവനനിർമാണബോർഡിനാണ് നിർമാണ ചുമതല.

ആന മ്യൂസിയം, സൂപ്പർ സ്‌പെഷാലിറ്റി സൗകര്യങ്ങളോടുകൂടിയ വെറ്ററിനറി ആശുപത്രി, പ്രകൃതി സ്‌നേഹികൾക്കും വിദ്യാർഥികൾക്കുമായി പഠന ഗവേഷണകേന്ദ്രം, പാപ്പാന്മാർക്കുള്ള പരിശീലനകേന്ദ്രം, എൻട്രൻസ് പ്ലാസ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസ്, സന്ദർശകർക്കായി പാർക്കിങ് സൗകര്യം, കഫറ്റീരിയ, കോട്ടേജുകൾ, ടോയ്‌ലറ്റ് ബ്ലോക്ക്, ആനകളെ വീക്ഷിക്കാനുള്ള പ്രത്യേക സൗകര്യം എന്നിവയും ഇവിടെയുണ്ടാവും. നാട്ടാനകളുടേതടക്കം ജഡങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനുള്ള സംവിധാനവും ശ്മശാനവും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്.

ആനകൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വലിയ അടുക്കളയും അവക്ക് ഭക്ഷണം നൽകുന്നതിനുള്ള വിശാലമായ പ്രത്യേക ഇടവും പൊതുജനങ്ങൾക്ക് സുരക്ഷിതമായ അകലത്തിൽ ആനകളെ വീക്ഷിക്കുന്നതിനുള്ള സൗകര്യവും സജ്ജീകരിക്കും. വിശാലമായ കൺവെൻഷൻ സെൻററും ആംഫി തിയറ്ററും ഇതിെൻറ ഭാഗമാണ്.

ആനയുടെ തീറ്റവസ്തുക്കളിൽനിന്നുണ്ടാകുന്നതുൾപ്പെടെ ഖരമാലിന്യങ്ങളും മൂന്നു ടണ്ണോളം ആനപ്പിണ്ടവും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സംവിധാനവും കോട്ടൂരിലുണ്ടാകും. ആനപ്പിണ്ടത്തിൽനിന്ന് പേപ്പർ നിർമിക്കുന്ന യൂനിറ്റും മാലിന്യങ്ങളിൽനിന്ന് ബയോഗ്യാസ് ഉൽപാദിപ്പിക്കുന്നതിനുള്ള സംവിധാനവും ഇവിടെ ഏർപ്പെടുത്തും. സംസ്‌കരിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉൾപ്പെടെ ഖരമാലിന്യങ്ങൾ ശേഖരിച്ച് പുനരുപയോഗത്തിനായി അയക്കാനുള്ള സൗകര്യവും പ്രത്യേകമായി ഏർപ്പെടുത്തും.

ദ്രവമാലിന്യ സംസ്‌കരണത്തിനുള്ള പ്ലാൻറും പദ്ധതിയുടെ ഭാഗമാണ്. നിർമാണം പൂർത്തിയാകുന്നതോടെ പ്രതിദിനം 250 ലേറെ പേർക്ക് തൊഴിൽ ലഭിക്കും. ഇതിൽ 100 പേർ ആന പാപ്പാന്മാരായിരിക്കും. 40 പേർക്ക് കുടുംബസമേതം താമസിക്കാനുള്ള സൗകര്യവും 40 പേർക്ക് ഡോർമിറ്ററി സൗകര്യവും പദ്ധതിയുടെ ഭാഗമായി തയാറാക്കും. തദ്ദേശവാസികൾക്കും തൊഴിലവസരങ്ങൾ ലഭിക്കും. സമീപ വനമേഖലയിൽ താമസിക്കുന്ന ആദിവാസി വിഭാഗക്കാർക്ക് ഈ കേന്ദ്രത്തിലെ തൊഴിലവസരങ്ങളിൽ മുൻഗണന ഉണ്ടായിരിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ ടൂറിസം രംഗത്തും വൻ കുതിച്ചുചാട്ടമാണ് ഉണ്ടാകുക. തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമായി കോട്ടൂർ മാറും. നെയ്യാർഡാം മേഖലയിലെ വനം വകുപ്പിെൻറയും ജലവിഭവവകുപ്പിെൻറയും ടൂറിസം പദ്ധതികളും ഇതിനോടൊപ്പം വികസിക്കും.

അരലക്ഷം വിദേശസഞ്ചാരികളടക്കം പ്രതിവർഷം 3.5 ലക്ഷത്തിലധികം ആളുകൾ കോട്ടൂരിലേക്കെത്തുമെന്നാണ് പ്രതീക്ഷ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.