കൊല്ലം: കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം എ.സി.പി ജോർജ് കോശിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച 12.30 ഒാടെയാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ‘ബേസ് മൂവ്മെൻറ്’ സംഘടനയുടെ പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍, ഷംസൂണ്‍ കരീം രാജ, ഷംസുദ്ദീന് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവർക്കൊപ്പം അറസ്റ്റിലായ മുഹമ്മദ് അയൂബ് കുറ്റസമ്മത മൊഴി നൽകിയതിനാൽ മാപ്പുസാക്ഷിയാക്കി. ചോദ്യംചെയ്യലിലും മറ്റ് അന്വേഷണങ്ങളിലും മുഹമ്മദ് അയൂബ് മാത്രമാണ് സഹകരിച്ചെതന്നാണ് പൊലീസ് പറയുന്നത്. സ്ഫോടനത്തില്‍ മറ്റ് നാലുപേര്‍ക്കുള്ള പങ്കാളിത്തം വ്യക്തമാക്കുന്ന മൊഴിയാണ് മുഹമ്മദ് അയൂബ് നല്‍കിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
57 പേജുള്ള കുറ്റപത്രത്തിൽ 86 സാക്ഷികളും 136 തെളിവുകളും ഉൾപ്പെടുന്നു. ഗുജറാത്തിലെ ഇസ്രത്ത് ജഹാന് ഏറ്റുമുട്ടല്‍ വധക്കേസ്, ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍വാനിയുടെ കൊലപാതകം, യാക്കൂബ് മേമെൻറ വധശിക്ഷ തുടങ്ങിയവക്ക് പ്രതികാരം ചെയ്യാന്‍ വേണ്ടിയായിരുന്നു സ്ഫോടന പരമ്പരയെന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്.
കഴിഞ്ഞവര്‍ഷം ജൂണ്‍ 15നാണ് കൊല്ലം കലക്ടറേറ്റില്‍ സ്ഫോടനമുണ്ടായത്. മുന്‍സിഫ് കോടതിക്കും സബ് ട്രഷറിക്കുമിടയില് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് സമീപത്തായിരുന്നു സ്ഫോടനം.
രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ഡിറ്റണേറ്ററുകളും ബാറ്ററിയും വെടിമരുന്നും നിറച്ചാണ് സ്ഫോടനം നടത്തിയത്. സംഭവത്തില്‍ കുണ്ടറ സ്വദേശി നീരൊഴുക്കില്‍ സാബുവിന് പരിക്കേറ്റിരുന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍, നെല്ലൂര്‍, കര്‍ണാടകത്തിലെ മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പില്‍ കഴിഞ്ഞവര്‍ഷം സ്ഫോടനമുണ്ടായിരുന്നു. ഷംസൂണ്‍ കരീം രാജയാണ് എല്ലായിടത്തും ബോംബ് സ്ഥാപിച്ചതെന്നാണ് പൊലീസ് വിശദീകരണം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന ബോംബ് സ്ഫോടന പരമ്പരയില്‍ മൂന്നാമത്തേതായിരുന്നു കൊല്ലത്തേത്. മൈസൂരുവില്‍ നടന്ന ബോംബ് സ്ഫോടനത്തെപ്പറ്റി അന്വേഷിച്ച എന്‍.ഐ.എയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ സംഘടനക്ക് അല്‍ ഖായിദയോട് ആഭിമുഖ്യമുണ്ടെന്നും അന്വേഷണസംഘം ആരോപിക്കുന്നു. മൈസൂരു സ്ഫോടനത്തിെൻറ കുറ്റപത്രം എന്‍.ഐ.എയുടെ ഹൈദരാബാദ് ബ്രാഞ്ച് മേയ് 24ന് ബംഗളൂരുവിലെ എന്‍.ഐ.എ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസിലെ പ്രതികൾ ഇപ്പോൾ ചെന്നൈയിലെ ആഗ്രഹാര ജയിലിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.