തൃശൂർ: കള്ളനോട്ടിനും കള്ളപ്പണത്തിനുമെതിരെ യുദ്ധം പ്രഖ്യാപിച്ച് നോട്ടുകൾതന്നെ പിൻവലിച്ച് ജനത്തെ വട്ടം തിരിച്ച ബി.െജ.പിക്ക് കൊടുങ്ങല്ലൂർ മതിലകം സംഭവം കനത്ത പ്രഹരമായി. കള്ളനോട്ടടിക്കുന്ന ‘കമ്മട്ട’വും മോദി പരിഷ്കരിച്ചിറക്കിയ പുതിയ നോട്ടുകളുെട വ്യാജനുമായി സംഘ് നേതാവ് പിടിയിലായി ദിവസങ്ങളായിട്ടും നിവർന്നുനിന്ന് ഒന്നും പറയാൻ ബി.െജ.പി നേതാക്കൾക്ക് കഴിയുന്നില്ല. കള്ളനോട്ടുമായി പിടിയിലായ രാഗേഷിനെയും ഒളിവിലുള്ള സഹോദരൻ രാജീവിനെയും പാർട്ടിയിൽനിന്ന് പുറത്താക്കിയെന്നുപറഞ്ഞ് ഒതുങ്ങിയിരിക്കുകയാണ് ബി.െജ.പി നേതാക്കൾ.
പാകിസ്താൻ അടക്കം പല വിദേശ രാജ്യങ്ങളും ഇന്ത്യയിലേക്ക് കള്ളനോട്ട് ഒഴുക്കുന്നുവെന്നായിരുന്നു നോട്ട് അസാധുവാക്കാൻ പ്രധാനമന്ത്രിയും കൂട്ടരും പറഞ്ഞ പ്രധാന ന്യായം. റിസർവ് ബാങ്കിനെക്കൊണ്ട് ഇത് സമർഥിക്കാൻ കുറെ കണക്കുകളും നിരത്തിച്ചു. പുതിയ നോട്ട് ആവശ്യത്തിന് കിട്ടാതെ ജനം ബാങ്കുകൾക്കും എ.ടി.എമ്മുകൾക്കും മുന്നിൽ വരിനിന്ന് വിഷമിച്ചപ്പോൾ അത് ‘വിപ്ലവകരമായ പരിവർത്തനത്തിെൻറ താൽക്കാലിക വിഷമം’ മാത്രമായാണ് കേരളത്തിലെ ബി.ജെ.പി നേതാക്കളും വിശദീകരിച്ചത്. സഹകരണ ബാങ്കുകൾക്കെതിരായ നീക്കം തടയാൻ കേരളത്തിലെ ഇടത്, വലത് മുന്നണികൾ ഒരുമിച്ച് ശബ്ദം ഉയർത്തിയപ്പോൾ അതിനെ പ്രതിരോധിക്കാനും ബി.ജെ.പി ഉശിരുകാട്ടി. കള്ളപ്പണ മുന്നണികൾക്കെതിരെ പ്രചാരണയാത്രയും നടത്തി. പാർട്ടി ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ നയിച്ച പ്രചാരണ യാത്രയുടെ പോസ്റ്ററിൽത്തന്നെ ഇടംപിടിച്ച രാജീവ് ഏരാശ്ശേരിയാണ് കള്ളനോട്ടടി കേസിൽ സഹോദരൻ രാഗേഷിനൊപ്പം രണ്ടാം പ്രതിയായി, ഒളിവിൽ പോയിരിക്കുന്നത്.
അറസ്റ്റിലായ രാഗേഷും രാജീവും പലിശക്ക് പണം കൊടുക്കലും ആർഭാട ജീവിതവുമായി കഴിഞ്ഞവരാണെന്നാണ് നാട്ടുകാർ പറയുന്നത്. മേഖലയിൽ ബി.െജ.പിയുടെ ‘അടക്കി വാഴലിന്’ ബലമേകാനും ഇവർ ഉണ്ടായിരുന്നുവേത്ര. ബി.െജ.പി നാവായ നേതാക്കളുമായി രാഗേഷിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. ‘കൂടെനിന്ന് ചിത്രമെടുക്കാൻ താൽപര്യം കാട്ടുന്നവരെ നിരുത്സാഹപ്പെടുത്തുന്നത് എങ്ങനെ’യെന്നാണ് ഇതിനോട് ഒരു ബി.ജെ.പി നേതാവ് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.