കൊടകര കള്ളപ്പണക്കേസ്: കെ. സുരേന്ദ്രന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി

തൃശൂർ: കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം വിളിപ്പിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഒന്നരമണിക്കൂർ നേരമാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. കേസിന് ബി.ജെ.പിയുമായി ബന്ധമില്ലെന്ന് റാഷ്ട്രീയ നാടകമാണ് നടക്കുന്നതെന്നും കെ. സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കൊടകര കേസുമായി നടക്കുന്നത് വിചിത്രമായ അന്വേഷണമാണ്. കേസുമായി ബന്ധമില്ലാത്തവരെ വിളിച്ച് വരുത്തുന്നു. പ്രതികളുമായി ബന്ധമുള്ള ഉന്നതരെ വെറുതെ വിടുകയുമാണെന്നും അദ്ദേഹം ആരോപിച്ചു.

ഒരു കേസില്‍ പ്രതികളെ ആണ് അന്വേഷിക്കുക. അവരുമായി ബന്ധമുള്ളവരാണ് അന്വേഷണത്തിന്റെ ഭാഗമാവുക. എന്നാല്‍ കൊടകരയില്‍ തിരിച്ചാണ് നടക്കുന്നത്. അന്വേഷണത്തെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തന്നെ വ്യക്തതയില്ല. ഉത്തവാദിത്വ ബോധമുള്ള പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് നടപടികളോട് സഹകരിച്ചത്. രാഷ്ട്രീയ പക പോക്കലാണ് എന്ന അറിഞ്ഞ് കൊണ്ടാണ് ഇന്ന് ഹാജരായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന പണമാണെങ്കില്‍ അന്വേഷണ സംഘം കണ്ടു പിടിക്കട്ടെ. ഈ പണവുമായി ബി.ജെ.പിക്ക് ബന്ധമില്ല, ആ വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാവിലെ പതിനൊന്നോടെയാണ് സുരേന്ദ്രൻ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരായത്. പന്ത്രണ്ടരയോടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യുന്നതിനോട് അനുബന്ധിച്ച് തൃശൂർ നഗരത്തിൽ വൻ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു. 

Tags:    
News Summary - Kodakara money laundering case: K. Surendran's interrogation is over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.