തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി നേതാക്കൾ അയോഗ്യത നേരിെട്ടങ്കിലും വിധിയെതുടർന്ന് എതിരാളികൾ എം.എൽ.എമാരായത് മൂന്ന് തവണ. രണ്ടാം കേരള നിയമസഭയിൽ തലശ്ശേരി മണ്ഡലത്തിലെ ഫലം വന്നപ്പോൾ പി. കുഞ്ഞുരാമൻ വിജയിക്കുകയും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പരാജയപ്പെടുകയും ചെയ്തിരുന്നു. ചട്ടലംഘനമാരോപിച്ച് നൽകിയ കേസിൽ ഇലക്ഷൻ ൈട്രബ്യൂണൽ 1961 നവംബർ 13ന് കൃഷ്ണയ്യരെ വിജയിയായി പ്രഖ്യാപിച്ചു. ഒമ്പതാം നിയമസഭയിലേക്ക് എടക്കാടുനിന്ന് വജയിച്ച സി.പി.എമ്മിലെ ഒ. ഭരതനെ 1992ൽ ഹൈകോടതി അയോഗ്യനാക്കുകയും കോൺഗ്രസിലെ കെ. സുധാകരനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് 1992 ആഗസ്റ്റ് 17ന് സുധാകരൻ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു.
എന്നാൽ, സുപ്രീംകോടതി ഒ. ഭരതെൻറ വിജയം അംഗീകരിച്ചു. 1996 ഫെബ്രുവരി 22ന് വീണ്ടും അദ്ദേഹം എം.എൽ.എയായി. സുധാകരന് സ്ഥാനം നഷ്ടമാവുകയും ചെയ്തു. ഇതേ നിയമസഭ കാലത്ത് കോവളം മണ്ഡലത്തിൽനിന്ന് വിജയിച്ച എ. നീലലോഹിതദാസൻ നാടാരെ ഹൈകോടതി അയോഗ്യനാക്കി. എതിർസ്ഥാനാർഥി കോൺഗ്രസിലെ ജോർജ് മസ്ക്രീനെ വിജയിയായി പ്രഖ്യാപിച്ചു. തുടർന്ന് 1991 ഡിസംബർ 13ന് ജോർജ് മസ്ക്രീൻ എം.എൽ.എയായി. 1996 വരെ അദ്ദേഹം തുടർന്നു. സംസ്ഥാനത്ത് നിയമസഭയിലേക്ക് വിജയിച്ച മറ്റ് നിരവധിപേരെ കോടതി അയോഗ്യരാക്കിയിട്ടുണ്ട്. ഭൂരിപക്ഷം പേരും മേൽകോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ച് സ്ഥാനത്ത് തുടരുകയും ചെയ്തു. 1958 ൽ ദേവികുളം മണ്ഡലത്തിൽനിന്ന് വിജയിച്ച കമ്യൂണിസ്റ്റ് പാർട്ടി നേതാവ് റോസമ്മ പുന്നൂസിനെ അയോഗ്യയാക്കി. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസ് തന്നെ വിജയിച്ചു. കേരളത്തിലെ ആദ്യ അയോഗ്യത തീരുമാനമായിരുന്നു അത്.
1977ൽ അഞ്ചാം കേരള നിയമസഭയിൽ കെ.എം. മാണിയുടെ വിജയം ഹൈകോടതി അസാധുവാക്കി. ചട്ടലംഘനമായിരുന്നു കേസ്. എന്നാൽ, സുപ്രീംകോടതി വിജയം അംഗീകരിച്ചു. 1987ൽ നെയ്യാറ്റിൻകരയിൽ വിജയിച്ച തമ്പാനൂർ രവി, 95ൽ കല്ലൂപ്പാറയിൽ വിജയിച്ച ജോസഫ് എം. പുതുശ്ശേരി എന്നിവരുടെ വിജയവും ഹൈകോടതി റദ്ദാക്കിയിരുന്നു. എന്നാൽ, അവർ സ്റ്റേ നേടി. ആ നിയമസഭയുടെ കാലാവധി കഴിഞ്ഞാണ് പുതുശ്ശേരിയുടെ കേസിൽ അന്തിമവിധി വന്നത്. 12ാം കേരള നിയമസഭയിൽ പിറവത്ത് വിജയിച്ച എം.ജെ. ജേക്കബും വർക്കലയിലെ വർക്കല കഹാറും അയോഗ്യത നേരിട്ടു. പിന്നീട് വന്ന സുപ്രീംകോടതി വിധി ഇവർക്ക് അനുകൂലമായി. 2005ൽ കൂത്തുപറമ്പിൽ പി. ജയരാജനെ സുപ്രീംകോടതി അയോഗ്യനാക്കിയതിനെതുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയും അദ്ദേഹം തന്നെ വിജയിക്കുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽ വിജയിച്ച പി.സി. തോമസിനെ 2014ൽ അയോഗ്യനാക്കുകയും എതിർസ്ഥാനാർഥി പി.എം. ഇസ്മയിലിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. വിധി വന്നപ്പോൾ കാലാവധി കഴിഞ്ഞതിനാൽ ഒരു ദിവസം പോലും എം.പിയായിരിക്കാൻ ഇസ്മയിലിനായില്ല.
ലീഗിൽ സി.എച്ചിനും സേട്ട് സാഹിബിനും സക്കറിയാ സേട്ടിനുമെതിരെ സമാന വിധി
മലപ്പുറം: കെ.എം. ഷാജിയെ ഹൈകോടതി അയോഗ്യനാക്കിയതുപോലെ വർഷങ്ങൾക്ക് മുമ്പ് മുസ്ലിം ലീഗ് നേതാക്കളായിരുന്ന ഇബ്രാഹീം സുലൈമാൻ സേട്ട്, സി.എച്ച്. മുഹമ്മദ് കോയ, എം.ജെ. സക്കറിയാ സേട്ട് എന്നിവരെയും ഹൈകോടതി അയോഗ്യരാക്കിയിട്ടുണ്ട്. പിന്നീട് സുപ്രീം കോടതി ഇത് റദ്ദാക്കി ഇവർക്കും അനുകൂലമായി വിധിക്കുകയായിരുന്നു.
മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും ഏറനാട് മണ്ഡലം കമ്മിറ്റി പ്രസിഡൻറുമായ എം.സി. മുഹമ്മദ് ഹാജി 1977ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് സേട്ട് സാഹിബിനെതിരെ പരാതി നൽകിയത്. മഞ്ചേരിയിൽ സ്ഥാനാർഥിയായിരുന്ന സേട്ട് കോഴിക്കോട്ട് നടത്തിയ പ്രസംഗത്തിനെതിരെയാണ് അന്ന് അഖിലേന്ത്യ ലീഗിെൻറ ഭാഗമായിരുന്ന ഹാജി പരാതി നൽകിയത്. ഹരജി പരിഗണിച്ച കോടതി സേട്ട് സാഹിബിനെ അയോഗ്യനാക്കിയെങ്കിലും സുപ്രീം കോടതി അനുകൂലമായി വിധിക്കുകയായിരുന്നു.
1977ൽ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മലപ്പുറം നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിച്ച സി.എച്ച്. മുഹമ്മദ് കോയക്കെതിരെയും സമാനമായ പരാതിയുണ്ടായിരുന്നു. അഖിലേന്ത്യ ലീഗിെൻറ ഭാഗമായിരുന്ന മുത്തുക്കോയ തങ്ങളാണ് കോടതിയെ സമീപിച്ചത്. ഇൗ കേസിലും ഹൈകോടതി സി.എച്ചിനെ അയോഗ്യനാക്കിയെങ്കിലും പിന്നീട് സുപ്രീം കോടതി സി.എച്ചിന് അനുകൂലമായി വിധിച്ചു. 1987ൽ മട്ടാഞ്ചേരിയിൽ വിജയിച്ച എം.ജെ. സക്കറിയ സേട്ടിനെതിരെ എതിർ സ്ഥാനാർഥി എം.പി മുഹമ്മദ് നൽകിയ ഹരജിയിലാണ് ഹൈകോടതി നിയസഭാംഗതം റദ്ദാക്കിയത്. എന്നാൽ ഇൗ വിധി സുപ്രീം കോടതി റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.