കിൻഫ്ര സ്ഥലമെടുപ്പ് വിവാദം; ഉദ്യോഗസ്ഥർക്കെതിരായ റിപ്പോർട്ട് ഉടൻ നൽകണമെന്ന് കോടതി

കണ്ണൂർ: കിൻഫ്ര വ്യവസായ പാർക്കിന് സ്ഥലമേറ്റെടുപ്പ് നടത്തിയതിന്റെ മറവിൽ വൻ അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥർക്കെതിരായ നടപടി വൈകിയതോടെ ഹൈകോടതിയുടെ ഇടപെടൽ.പ്രാഥമിക പരിശോധനയിൽതന്നെ ക്രമക്കേട് തെളിഞ്ഞിട്ടും ചില ഇടപെടലുകളെ തുടർന്ന് ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നടപടിയുണ്ടായതോടെയാണ് ഹരജി പരിഗണിച്ച ഹൈകോടതി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാൻ സർക്കാരിന് നിർദേശം നൽകിയത്.

നേരത്തേ അവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടി വേഗത്തിലാക്കാൻ കോടതി ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. രണ്ടാം തവണ കേസ് പരിഗണിച്ചപ്പോഴാണ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയ കാര്യം കോടതിയെ അറിയിച്ചത്. സ്പെഷൽ തഹസിൽദാർ എൽ.എ (കിൻഫ്ര) ചാലോട് ഓഫിസിലെ റവന്യൂ ഇൻസ്പെക്ടർ ആയിരുന്ന ഷാജി, വാല്വേഷൻ അസിസ്റ്റന്റായിരുന്ന പ്രദീപൻ, തഹസിൽദാറായിരുന്ന ഷെർലി എന്നിവർക്കെതിരെ മുണ്ടയാടൻ രാജൻ എന്നയാൾ നൽകിയ പരാതിയിലാണ് റവന്യൂ വിജിലൻസ് അന്വേഷണം നടത്തിയത്.

വിജിലൻസ് കോഴിക്കോട് ഉത്തര മേഖല ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് ജില്ല കലക്ടർക്ക് കൈമാറി മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല.സർക്കാരിന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായി വിജിലൻസ് കണ്ടെത്തിയതിനാൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ജില്ല കലക്ടർക്കും ലാൻഡ് റവന്യൂ കമീഷണർക്കും റിപ്പോർട്ട് നൽകി. തുടർന്നും നടപടിയുണ്ടായില്ല. ഇതോടെ കണ്ണൂർ ചാലാട് സ്വദേശി മനോജ് മൂർക്കോത്ത് ഇതേ വിഷയത്തിൽ വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടർന്ന് കഴിഞ്ഞ ജൂൺ 21ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടും ഫലമുണ്ടായിട്ടില്ല. 672 പേരുടെ ഭൂമി ഏറ്റെടുപ്പിൽ 260 പേരുടെ ഭൂമിക്ക് മതിയായ രേഖകളില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കോടതിയിൽ കെട്ടിവെക്കുകയായിരുന്നു.

ഇതിൽ നാലുപേർ മാത്രമാണ് രേഖ ഹാജരാക്കിയത്. 82 കോടി രൂപ സർക്കാരിന് നഷ്ടമുണ്ടാക്കിയതായാണ് കണക്ക്. ഇത്രയും വലിയ നഷ്ടമുണ്ടാക്കിയിട്ടും നടപടി വൈകിയതോടെയാണ് മനോജ് മൂർക്കോത്ത് അഡ്വ. സി.കെ. മോഹനൻ മുഖേന ഹൈകോടതിയെ സമീപിച്ചത്. 

Tags:    
News Summary - Kinfra land acquisition controversy; Court orders immediate report against officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.