ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും; 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കെ.എസ്.ഇ.ബി. ഉപഭോഗം കൂടിയ സാഹചര്യത്തിൽ മധ്യപ്രദേശിൽ നിന്ന് കടമായി വാങ്ങനിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്നും കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് പ്രതിസന്ധിയിലായത്. അധിക വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങൾ ഫലംകണ്ടില്ലെന്നും 900 മെഗാവാട്ടിന്റെ കുറവാണ് നിലവിലുള്ളതെന്നും നിയന്ത്രണം അനിവാര്യമായേക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
വൈകീട്ട് 6:15നും രാത്രി 12:45 നും ഇടയിലായിരിക്കും നിയന്ത്രണം ഉണ്ടാവുക. അധിക വൈദ്യുതി വാങ്ങാനായതിനാൽ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നിയന്ത്രണം ഒഴിവാക്കിയിരുന്നു. എന്നിരുന്നാൽ കൂടി, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപയോഗമാണ് വ്യാഴാഴ്ച രാത്രിയിൽ ഉണ്ടായത്. ഇപ്പോഴത്തെ വര്‍ധിച്ച ഉപയോഗം പരിഗണിച്ച് വേനൽക്കാലത്തേയ്ക്ക് ഉള്‍പ്പടെ വരും മാസങ്ങളിൽ കൂടുതൽ വൈദ്യുതി വാങ്ങാൻ സർക്കാർ ശ്രമം നടത്തുന്നുണ്ട്.
99.93 ദശലക്ഷം യൂനിറ്റാണ് ഇന്നലെ മൊത്തമായി സംസ്ഥാനം ഉപയോഗിച്ചത്. രാത്രി പത്തേകാലിനുശേഷം മാത്രം 5305 മെഗാവാട്ടാണ് ഉപയോഗിക്കപ്പെട്ടത്. വൈകീട്ട് 6.15 നും പുലര്‍ച്ചെ 12.45 നും ഇടയിൽ വൈദ്യുതി നിയന്ത്രണ അറിയിപ്പുണ്ടായിരുന്നെങ്കിലും ചുരുക്കം സ്ഥലങ്ങളിലാണ് നിയന്ത്രണമുണ്ടായത്. ചില പ്രത്യേക കാരണങ്ങളാൽ 800 മെഗാവാട്ട് വരെ അധികം വൈദ്യുതി എടുക്കാൻ കെ.എസ്.ഇ.ബിയെ അനുവദിച്ചിരുന്നു. ഇതോടെയാണ് ഇന്നലെ പീക്ക് സമയത്തും നിയന്ത്രണം ഒഴിവാക്കാനായത്. നിലവിൽ കേന്ദ്രത്തിന്‍റെ അധിക വിഹിതമായ 150 മെഗാവാട്ട് സംസ്ഥാനം വാങ്ങുന്നുണ്ട്. അതിന് പുറമേ, കൂടുതൽ വൈദ്യുതി വാങ്ങി പ്രശ്നം പരിഹരിക്കാനുള്ള ശ്രമം കെ.എസ്.ഇ.ബിയും സർക്കാറും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.