തിരുവനന്തപുരം: ഗാന്ധിഘാതകർ വാഴ്ത്തപ്പെടുകയും ഗാന്ധിജിയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങൾക്കുമെതിരെ വികാരമുയർത്തി കേരള നിയമസഭ. ഗാന്ധിജിയുടെ 150ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പതിവ് കാര്യപരിപാടികൾ മാറ്റി പ്രത്യേക സമ്മേളനം ചേർന്നാണ് രാഷ്ട്രപിതാവിന് നിയമസഭ മലയാളക്കരയുടെ ശ്രദ്ധാഞ്ജലി അർപ്പിച്ചത്.
ഗാന്ധിയൻ ആശയങ്ങൾക്കുമേൽ ഗാന്ധിഘാതകരുടെ പ്രത്യയശാസ്ത്രം ആധിപത്യം നേടുന്നതിൽ സഭ ആശങ്ക രേഖപ്പെടുത്തി. രാജ്യത്തിെൻറ ആത്മാവിനെ തിരിച്ചുപിടിക്കാൻ ഗാന്ധിസത്തിലേക്ക് മടങ്ങുക മാത്രമാണ് പോംവഴിയെന്നും സഭയിൽ ഒരുമയുടെ ശബ്ദം മുഴങ്ങി. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ വി.എസ്. സുനിൽ കുമാർ, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വിവിധ കക്ഷികളെ പ്രതിനിധീകരിച്ച് ടി.എ. അഹമ്മദ് കബീർ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, സി.കെ. നാണു, കെ.ബി. ഗണേഷ്കുമാർ, ഒ. രാജഗോപാൽ എന്നിവരാണ് പ്രത്യേക സമ്മേളനത്തിൽ ഗാന്ധിജിയെ അനുസ്മരിച്ച് സംസാരിച്ചത്.
ഗാന്ധി തെളിച്ച പ്രകാശം അണഞ്ഞുപോകുമോയെന്ന് ആശങ്ക –സ്പീക്കർ
ഗാന്ധി തെളിച്ച രാഷ്ട്രത്തിെൻറ പ്രകാശം അണഞ്ഞുപോകുമോ എന്ന ആശങ്കയാണ് ചുറ്റിലുമുള്ളതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഗാന്ധി പാതകളിൽ ഇരുട്ട് നിറക്കാനുള്ള ശ്രമങ്ങൾ ആരുടെ ഭാഗത്തുനിന്നായാലും പ്രതിരോധത്തിെൻറ തീജ്വാലകൾകൊണ്ട് അവിടം പ്രകാശപൂരിതമാക്കാം. രാജ്യത്ത് ആൾക്കൂട്ടഹിംസ ദേശസാത്കരിക്കെപ്പടുകയും പൗരത്വരജിസ്റ്ററിെൻറ പേരിൽ 20 ലക്ഷം മനുഷ്യരെ അന്യരാക്കി കോൺസൺട്രേഷൻ ക്യാമ്പുകളിലേക്ക് അയക്കാൻ ആസൂത്രണം നടക്കുകയും ചെയ്യുന്നു. പാർലമെൻററി ജനാധിപത്യത്തിെൻറ മര്യാദകൾ മറന്ന് ഭരണഘടന പൊളിച്ചെഴുതാൻ തുണ്ടുകടലാസുമായി പാർലമെൻറിൽ എത്തുന്ന അവസ്ഥ അവിശ്വസനീയ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു- സ്പീക്കർ പറഞ്ഞു.
ഗാന്ധിക്ക് മുകളിൽ ഗാന്ധിഘാതകരെ വാഴ്ത്താൻ ശ്രമം –മുഖ്യമന്ത്രി
ഗാന്ധിഘാതകന് ക്ഷേത്രമുണ്ടാക്കുന്നതും രാജ്യത്തിെൻറ പരമോന്നത ബഹുമതിയായ ഭാരതരത്നം അയാള്‍ക്ക് സമ്മാനിക്കാന്‍ മുറവിളി കൂട്ടുന്നതുമായ ലജ്ജാകരമായ അവസ്ഥയിലേക്കെത്തിയിരിക്കുന്നു രാജ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാര്‍ലമെൻറിെൻറ സെന്‍ട്രല്‍ ഹാളില്‍ സവര്‍ക്കറുടെ ചിത്രം വെച്ച നടപടി മറന്നുകൂടാത്തതാണ്. ഗാന്ധിജിയെയും ഗോദ്െസയെയും താരതമ്യം ചെയ്യുന്നതിനോളം വലിയ നിന്ദ്യകര്മമില്ല. ഗാന്ധിജിക്കുമേലെ ഗാന്ധിവധക്കേസിലെ പ്രതികളെ ത്യാഗികളായി വാഴ്ത്തി സ്ഥാപിക്കാനുള്ള ശ്രമവും നടക്കുന്നു. അധികാരസ്ഥാനത്തുള്ള ചിലര്‍ തന്നെ ഗാന്ധിജിയുടെ ചിത്രത്തിൽ പ്രതീകാത്മകമായി നിറയൊഴിക്കുന്നതു കണ്ടുനില്‍ക്കേണ്ട അവസ്ഥയിലാണ് രാജ്യം. ഗാന്ധിജി ‘ദൈവത്തിെൻറ മക്കള്‍’ എന്നു വിളിച്ചാദരിച്ച അധഃസ്ഥിതരെ ആള്‍ക്കൂട്ട കൊലപാതകങ്ങളിലൂടെ ഇല്ലാതാക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗാന്ധിഘാതകരുടെ പ്രത്യയശാസ്ത്രം മേൽക്കൈ നേടുന്നത് ഭീതിപ്പെടുത്തുന്നു –ചെന്നിത്തല
ഗാന്ധിജിയെ ഇല്ലാതാക്കിയ പ്രത്യയശാസ്ത്രം ഇന്ത്യൻ സമൂഹത്തിൽ താൽക്കാലികമായെങ്കിലും മേൽക്കൈ നേടിയിരിക്കുന്നെന്നത് ഭീതിപ്പെടുത്തുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഗാന്ധിഘാതകർ പ്രതിനിധാനം ചെയ്ത അസഹിഷ്ണുതയും മത തീവ്രവാദവും ഇന്ത്യന്‍ ഭരണകൂടത്തിെൻറ തന്നെ മുഖമുദ്രകളായി മാറി. ഗാന്ധിഘാതകരുടെ പ്രത്യയശാസ്ത്രം പേറുന്ന പ്രധാനമന്ത്രി ഭരിക്കുന്ന ഇന്ത്യയില്‍ രാമന് ജയ് വിളിച്ച് ആളുകളെ തല്ലിക്കൊല്ലുകയാണ്. ഗാന്ധിയില്‍നിന്ന് രാജ്യം എത്രക്ക് അകലുന്നുവോ, അത്രക്ക് ഇന്ത്യയുടെ അസ്ഥിത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ഗാന്ധിജിയെ ഉള്‍ക്കൊള്ളാതെ ഇന്ത്യയെ ഉള്‍ക്കൊള്ളാനോ മനസ്സിലാക്കാനോ കഴിയില്ല- ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.