'ഇത് ഉത്തര കൊറിയയല്ല, സ്റ്റാലിന്റെ റഷ്യയുമല്ല; പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിയാൽ തിരിച്ചടിക്കും'

നാധിപത്യപരമായ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊലീസ് ശ്രമിക്കുന്നതെങ്കില്‍ തത്തുല്യമായ തിരിച്ചടിയുണ്ടാകും എന്ന് മുന്നറിയിപ്പ് നൽകി ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. കേരളം ഉത്തര കൊറിയയോ, സ്റ്റാലിന്റെ റഷ്യയോ അല്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ആർ.എസ്.പി മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിക്ക് പിന്നാലെയായിരുന്നു ഷിബു ബേബി ജോണിന്‍റെ പ്രതികരണം. ലാത്തിച്ചാർജിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു.

കൊല്ലത്ത് ആർ.എസ്.പി മാര്‍ച്ചിനുനേരെ ഏകപക്ഷീയമായി ആക്രമണമഴിച്ചുവിട്ട പിണറായിയുടെ പൊലീസ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അടക്കം നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും നിഷ്ഠൂരമായി തല്ലിച്ചതച്ചുവെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. പ്രായം പോലും നോക്കാതെ എ.എ. അസീസിനു മേലുണ്ടായ ആക്രമണത്തെ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് വിഫലമാക്കിയത്.




ജനാധിപത്യകേരളത്തെ ഒരു ഏകാധിപത്യ പ്രവിശ്യയായി മാറ്റിയെടുക്കാമെന്നുള്ള ചിലരുടെ സ്വപ്‌നങ്ങളാണ് കേരളത്തിലെ തെരുവുകളെ ചോരക്കളങ്ങളാക്കിത്തീര്‍ക്കുന്നത്. ജനാധിപത്യപരമായ പ്രതിഷേധങ്ങളോ സമാധാനപരമായ സമരങ്ങളോ പോലും അവര്‍ക്ക് സഹിക്കാനാകുന്നില്ല. ഇതിനേക്കാള്‍ വലിയ ഏകാധിപതിയായിരുന്ന സര്‍ സി.പിയെ വെട്ടി നാടുകടത്തിയ പ്രസ്ഥാനമാണ് ആര്‍.എസ്.പി. ആ ഞങ്ങളെ നിങ്ങളുടെ കൈക്കരുത്ത് കൊണ്ട് തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കണ്ട.

എതിര്‍ക്കുന്നവര്‍ക്കെതിരെ കേസെടുത്തും, പ്രതിഷേധിക്കുന്നവരെ ക്രൂരമായി മർദിച്ചും എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ശ്രമം ഒരു ജനാധിപത്യ ഭരണകൂടത്തിന് ഒരിക്കലും ഭൂഷണമല്ല. പൊതുജനങ്ങളെ മുഴുവന്‍ ശത്രുപക്ഷത്ത് നിര്‍ത്തി ഈ രാജാവിനും വിദൂഷകകൂട്ടങ്ങള്‍ക്കും അധികകാലം മുന്നോട്ടുപോകാനാവില്ലെന്ന് ഓര്‍മിപ്പിക്കുകയാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു. 

Tags:    
News Summary - Kerala is neither North Korea nor Stalin's Russia -Shibu baby john

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.