ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം മികച്ച മാതൃക -പിണറായി വിജയൻ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം മികച്ച മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും സാമൂഹ്യ നീതിയും ഇവിടെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കോളേജുകളും അടിസ്ഥാന സൗകര്യ വികസനവും നടപ്പിലാക്കിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗം ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 64 കോടി രൂപ ചെലവിൽ 42 സ്ഥാപനങ്ങൾക്കായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സ്മാർട്ട്‌ ക്ലാസ് റൂമുകൾ, ലബോറട്ടറികൾ, ലൈബ്രറികൾ, പെൺകുട്ടികൾക്കായുള്ള ഹോസ്റ്റൽ സൗകര്യം, കമ്യൂണിറ്റി സ്‌കിൽ സെന്ററുകൾ തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചത്. സർക്കാർ എയ്‌ഡഡ്‌ കോളേജുകൾക്ക് നാക്ക് സർട്ടിഫിക്കേഷൻ നേടിയെടുക്കേണ്ടത് അത്യാവശ്യമാണ്. നിലവിൽ ആകെ 29 കോളേജുകൾക്ക് മാത്രമാണ് നാക്ക് അംഗീകാരമുള്ളത്.

ശ്രീ നാരായണ ഗുരുവിന്റെ പേരിൽ വിദൂര വിദ്യാഭ്യാസത്തിന് മാത്രമായി സർവകലാശാല ആരംഭിച്ചു, മലയാളം സർവകലാശാലയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുത്തു, സർക്കാർ ആർട്സ് കോളേജുകളിൽ 562 അധ്യാപക നിയമങ്ങളും 436 അനധ്യാപക നിയമനങ്ങളും സാധ്യമാക്കി. പുതിയതായി മൂന്നു സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, അഞ്ചു എയ്‌ഡഡ്‌ ആർട്സ് ആൻഡ് സയൻസ് കോളേജുകളും ആരംഭിച്ചു. സർക്കാർ കോളേജുകളിൽ ബിരുദ ബിരുദാനന്തര വിഭാഗങ്ങളിലായി 59 കോഴ്സുകളും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയ സ്വാശ്രയ കോളേജുകളിൽ പുതിയ യു ജി, പി ജി കോഴസുകളും അനുവദിച്ചു. ഇതിന്റെ ഭാഗമായി യു ജി, പി ജി തലത്തിൽ 20000 സീറ്റുകളുടെ വർദ്ധനവുണ്ടായത് ചരിത്ര നേട്ടമായി കണക്കാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ കോളേജിൽ റൂംസ ഫണ്ട് 2 കോടി 12 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. 

ബി.ഡി ദേവസ്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ജയന്തി പ്രവീൺ കുമാർ, കോളേജ് പ്രിൻസിപ്പൽ എൻ.എ ജോമോൻ, എക്കണോമിക്സ് വിഭാഗം മേധാവി ഷിന്റോ എം. കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.