കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെടുന്നവരുടെ യാത്ര തീയതികളായി. ആഗസ്റ്റ് 13 മുതൽ 16 വരെയുള്ള ദിവസങ്ങളിലെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. നാല് ദിവസങ്ങളിലായി 10 വിമാനങ്ങളാണ് പുറപ്പെടുക. ബാക്കിയുള്ളവരുടെ വിവരങ്ങൾ രണ്ട് ദിവസത്തിനകം ലഭ്യമാകുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഒാരോ വിമാനത്തിലും യാത്രയാകുന്ന ഹാജിമാരെ അനുഗമിക്കുന്ന വളണ്ടിയർമാർ യാത്ര സംബന്ധമായ വിവരങ്ങൾ ഹാജിമാരെ മുൻകൂട്ടി ഫോണിൽ അറിയിക്കും. ഹാജിമാർ അവരുെട യാത്ര തീയതിയുടെ തലേ ദിവസം ഉച്ചക്ക് രണ്ടിനും അഞ്ചിനും ഇടയിലായാണ് നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യേണ്ടത്. ആദ്യദിവസം രാവിലെ 6.45, രാവിലെ 11.30, വൈകീട്ട് 5.15 എന്നീ സമയങ്ങളിലായി മൂന്ന് വിമാനങ്ങളാണ് സർവിസ് നടത്തുക. 300 പേരാണ് ഒരു വിമാനത്തിൽ പുറപ്പെടുക.
ഹജ്ജ് കമ്മിറ്റി ഓഫിസ് പ്രവർത്തനമാരംഭിച്ചു നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ് നെടുമ്പാശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു. ഈ വർഷത്തെ ഹജ്ജ് ക്യാമ്പിനോടനുബന്ധിച്ച് താൽക്കാലികമായാണ് ഓഫിസിെൻറ പ്രവർത്തനം കരിപ്പൂരിൽനിന്ന് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. ഹജ്ജ് ക്യാമ്പ് പ്രവർത്തിക്കുന്ന എയർ ക്രാഫ്റ്റ് മെയിൻറനൻസ് ഹാങ്കറിലാണ് ഓഫിസ് സജ്ജമാക്കിയിട്ടുള്ളത്. തിങ്കളാഴ്ച രാവിലെ 11ഒാടെ ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറി ടി.കെ. അബ്ദുൽ റഹ്മാൻ ചുമതല ഏറ്റെടുത്തതോടെയാണ് പ്രവർത്തനം ഔദ്യോഗികമായി തുടങ്ങിയത്. ചൊവ്വാഴ്ച മുതൽ ഓഫിസുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനവും നെടുമ്പാശ്ശേരിയിലായിരിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈവർഷം യാത്രതിരിക്കുന്ന മുഴുവൻ തീർഥാടകരും മടങ്ങിയെത്തുന്നതുവരെ ഓഫിസ് നെടുമ്പാശ്ശേരിയിൽ തുടരും. തീർഥാടകരുടെ മടക്കയാത്രയോടനുബന്ധിച്ച് രണ്ടാംഘട്ട ക്യാമ്പിെൻറ പ്രവർത്തനങ്ങൾ ഒക്ടോബർ നാലിനാണ് അവസാനിക്കുക. തീർഥാടകരുടെ യാത്ര സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സെൻട്രൽ ഹജ്ജ് കമ്മിറ്റിയിൽ നിന്നുള്ള മൂന്ന് ഉദ്യോഗസ്ഥർ മുംബൈയിൽനിന്ന് ചൊവ്വാഴ്ച വൈകീട്ട് എത്തും. കൂടാതെ, യാത്രാരേഖകൾ കൈകാര്യം ചെയ്യുന്ന ഹജ്ജ് സെൽ നാളെമുതൽ പ്രവർത്തനം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.