ഒമ്പത് ജില്ലകളെ വരള്‍ച്ചാ ബാധിതമായി സർക്കാർ പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചത്. മഴയുടെ കുറവ്, ഉപരിതല ജലത്തിന്‍റെയും ഭൂജലത്തിന്‍റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്‍റെ കടന്നുകയറ്റം മുതലായ സൂചികകള്‍ കണക്കിലെടുത്താണ് ഒമ്പത് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കുന്നത്. 

ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനത്തിന് സംസ്ഥാന റിലീഫ് കമീഷണര്‍ക്ക് അതോറിറ്റി നിര്‍ദേശം നല്‍കി. ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷയിൽ ചേർന്ന അതോറിറ്റി യോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു. 

കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം 2017ലെ വടക്ക് കിഴക്കന്‍ കാലവര്‍ഷത്തില്‍ (ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ) ഈ ജില്ലകളില്‍ മഴയുടെ അളവില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഈ ജില്ലകളില്‍ കടുത്ത കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ നിലവില്‍ വരള്‍ച്ചാ സാഹചര്യമില്ല. എന്നാല്‍, മലയോരമേഖലകളിലെ പ്രധാന ജലസ്രോതസ്സുകളായ നീര്‍ച്ചാലുകള്‍ വേനല്‍ കടുക്കുമ്പോള്‍ വറ്റുകയും ശുദ്ധജലം കണ്ടെത്താന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയും ചെയ്യും. ഇത് പരിഗണിച്ചാണ് ഇടുക്കി ജില്ലയെ വരള്‍ച്ചാബാധിതമാക്കിയുള്ള പ്രഖ്യാപനം.

വരള്‍ച്ചാബാധിത ജില്ലകളില്‍ കുടിവെള്ള വിതരണത്തിന് അടിയന്തര നടപടികള്‍ ഉണ്ടാകും. ടാങ്കറുകള്‍ ഉപയോഗിച്ച് വാട്ടര്‍ കിയോസ്‌ക്കുകളില്‍ വെള്ളം എത്തിക്കും. കുടിവെള്ളം എത്തിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് അനുവദിച്ച പണം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നും പണം ഉപയോഗിക്കാവുന്നതാണ്.


 

Tags:    
News Summary - Kerala Govt announces Nine District are Drought Affected Area -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.