കൂടുതല്‍ വെള്ളം ഒഴുക്കിവിടണമെന്ന് കേരളം; മന്ത്രിമാർ മുല്ലപ്പെരിയാറിലേക്ക്

തൊടുപുഴ: മുല്ലപ്പെരിയാറില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയേക്കും. ജലനിരപ്പ് 138 അടിയിലേക്ക് എത്തിക്കാന്‍ നിലവിലെ ഒഴുക്ക് അപര്യാപ്തമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഡാമില്‍ നിരീക്ഷണം ശക്തമാക്കുമെന്നും സർക്കാർ അറിയിച്ചു. റോഷി അഗസ്റ്റിനും മന്ത്രി പി. പ്രസാദും ഇന്ന് മുല്ലപ്പെരിയാർ സന്ദർശിച്ച് സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തും.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിയിലേക്കെത്തുകയാണ്. സെക്കന്‍റില്‍ 2974 ഘനയടി വെള്ളം ഒഴുക്കിവിട്ടിട്ടും ജലനിരപ്പില്‍ കുറവില്ല. ഇതോടെ കൂടുതല്‍ വെള്ളം ഒഴുക്കിവിടണമെന്ന് തമിഴ്നാടിനോട് വീണ്ടും കേരളം ആവശ്യപ്പെട്ടു. നിലവില്‍ ഒഴുക്കിവിടുന്ന അളവ് ജലനിരപ്പ് കുറയ്ക്കാന്‍ അപര്യാപ്തമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ആറ് സ്പില്‍വേ ഷട്ടറുകളാണ് മുല്ലപ്പെരിയാറില്‍ തുറന്ന നിലയില്‍ ഉള്ളത്. ഇന്നലെയാണ് മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നത്. ഇതോടെ പെരിയാറിലെ ജലനിരപ്പ് ഒരടിയിലേറെ കൂടി. ആശങ്ക വേണ്ട, ജാഗ്രത മതിയെന്നാണ് പ്രദേശവാസികള്‍ക്ക് നല്‍കിയ അറിയിപ്പ്. അതേസമയം മുല്ലപ്പെരിയാറില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് സർക്കാർ അറിയിച്ചു. പൂർണ ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കും. നിരീക്ഷണത്തിന് ജലവിഭവ വകുപ്പ് സ്വന്തമായി ബോട്ട് വാങ്ങുമെന്നും റോഷി അഗസ്റ്റിന്‍ അറിയിച്ചു. ആഴ്ച തോറും നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.

Tags:    
News Summary - Kerala demands more water to flow from mullapperiyar dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.